തിരുവനന്തപുരം: കേരളം ജീവിതത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നുന്നുവെന്നും കേരള മോഡൽ വികസനം തന്നെ രാഷ്ട്രീയമായി സ്വാധീനിച്ചുവെന്നും നടന്‍ കമൽഹാസൻ പറഞ്ഞു. കേരളം സ്വന്തമായ നിലയിൽ വികസനത്തിന്റെ പാത തുറന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളീയം പരിപാടി ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമൽഹാസൻ, മോഹൻലാൽ, മമ്മൂട്ടി, ശോഭന എന്നിവർ പരിപാടിയുടെ ബ്രാൻഡ് അംബാസിഡർമാരാണ്. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
കേരളം ലോകത്തിന് മാതൃകയാണ്. കേരള ചരിത്രത്തിലെ വലിയ സംഭവമായി കേരളീയം മാറുമെന്നും കേരളീയം ലോക സാഹോദര്യത്തിന്റെ പ്രതീക്ഷയാണെന്നും മമ്മൂട്ടി പറഞ്ഞു.
ഇത്രയും നിറഞ്ഞ ഒരു സദസ്സ് ഇതാദ്യമാണെന്നും തിരുവനന്തപുരം തൻറെ സ്വന്തം നാടാണെന്നും പറഞ്ഞുകൊണ്ടാണ് മോഹൻലാൽ തുടങ്ങിയത്. കേരളത്തിലെ ഏറ്റവും കൂടുതൽ സാംസ്കാരിക പരിപാടികൾ നടക്കുന്നത് തിരുവനന്തപുരത്താണ്. പാൻ ഇന്ത്യൻ തലത്തിൽ സിനിമകൾ സ്വീകാര്യത നേടുന്ന കാലത്ത് അത്തരം മികച്ച മലയാളം സിനിമകൾ ഉണ്ടാകേണ്ടതുണ്ടെന്നും അത്തരം ഒരു നീക്കത്തിന് വഴികാട്ടികളാകാം എന്നും മോഹൻലാൽ പറഞ്ഞു. ശോഭന എല്ലാവർക്കും കേരളപ്പിറവി ആശംസിച്ചു.