കോഴിക്കോട്: തന്നോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവർത്തക ഷിദ ജഗത് പരാതി നൽകി. സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിൽ പറയുന്നത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. കമ്മീഷണർ പരാതി നടക്കാവ് പൊലീസിന് കൈമാറി.
സംഭവത്തിൽ സുരേഷ് ഗോപി മാപ്പ് പറയുകല്ല വിശദീകരണം നൽകുകയാണ് ചെയ്തത് എന്നാണ് മാധ്യമപ്രവർത്തക പറയുന്നത്. ചെയ്തത് തെറ്റാണെന്ന ബോധ്യത്തിലല്ല, തനിക്ക് അങ്ങനെ തോന്നിയെങ്കിൽ മാപ്പ് പറയുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും മാധ്യമപ്രവർത്തക പറഞ്ഞു.
സാധാരണ എല്ലാവരോടും പെരുമാറുന്ന രീതിയിലാണ് പെരുമാറിയത് എന്നും തെറ്റായ ഉദ്ദേശമുണ്ടായിരുന്നില്ലെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. 'തെറ്റായ വിചാരത്തിലോ അങ്ങനെ ഒരു തോന്നലിലോ ഒന്നും ചെയ്തതല്ല. തീർത്തും സാധാരണ പെൺകുട്ടികളോട് പെരുമാറുന്നത് പോലെയാണ് പെരുമാറിയത്. അത് ഒരു റോങ് ടച്ച് ആയി അല്ല. പക്ഷേ ആ കുട്ടിക്ക് അങ്ങനെയാണ് തോന്നിയതെങ്കിൽ സമൂഹത്തിന് മുന്നിൽ മാപ്പ് പറയുന്നു. ഇത് പറയാൻ ഇന്നലെ തന്നെ ഞാൻ ആ കുട്ടിയെ വിളിച്ചിരുന്നു. പക്ഷേ ഫോൺ എടുത്തില്ല. അവരുടെ ഭർത്താവിന്റെ നമ്പറിലും ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു, ഞാൻ അതിന് തയ്യാറായി. ഇതിന് ശേഷവും പരാതിയുമായി മുന്നോട്ട് പോകാനാണ് തീരമാനമെങ്കിൽ അതും നേരിടാൻ തയ്യാറാണ്. ഞാൻ തെറ്റ് ചെയ്തില്ല എന്നു തന്നെ പറയുന്നു. എങ്കിലും അവരുടെ തെറ്റിനാണ് സ്ഥാനമെങ്കിൽ ഞാൻ ആ തെറ്റിന് മാപ്പ് പറയുന്നു,' സുരേഷ് ഗോപി പറഞ്ഞു. ഇന്നലെ കോഴിക്കോട് വച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് മീഡിയ വൺ ചാനലിലെ സ്പെഷ്യൽ കറസ്പോണ്ടൻ്റിനോട് സുരേഷ് ഗോപി മോശമായി പെരുമാറിയത്.