ചാമ്പ്യൻസ് ബോട്ട് ലീ​ഗ് നടത്തിപ്പിനെതിരെയുള്ള പരാതി; ടൂറിസം മന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടി

പരാതി പരിശോധിച്ച് ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം
ചാമ്പ്യൻസ് ബോട്ട് ലീ​ഗ് നടത്തിപ്പിനെതിരെയുള്ള പരാതി; ടൂറിസം മന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടി

ആലപ്പുഴ: ടൂറിസം വകുപ്പിന് കീഴിലെ ചാമ്പ്യൻസ് ബോട്ട് ലീ​ഗ് നടത്തിപ്പിനെതിരെ ബോട്ട് ക്ലബുകൾ നൽകിയ പരാതിയിൽ ടൂറിസം മന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടി. പരാതി പരിശോധിച്ച് ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. റിപ്പോർട്ടർ നൽകിയ വാർത്തയെ തുടർന്നാണ് നടപടി.

നെഹ്റു ട്രോഫി അടക്കമുള്ള ജലമേളയുടെ ലീ​ഗ് മത്സരങ്ങളിൽ കൃത്രിമം നടന്നുവെന്നാണ് പരാതി. ടെക്നിക്കൽ കമ്മറ്റിയുടെ സഹായത്തോടെ മത്സരഫലം അട്ടിമറിക്കുന്നു. പള്ളാത്തുരത്തി ബോട്ട് ക്ലബിന് അനുകൂലമായി സംഘാടകർ പ്രവർത്തിക്കുന്നുവെന്നും ആരോപണമുണ്ട്. വിഷയത്തിൽ കൈനകരി യുണൈറ്റഡ് ബോട്ട് ക്ലബ്, ടൂറിസം മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വർഷങ്ങളിൽ മത്സരങ്ങൾ വിജയകരമായി അവസാനിച്ചിരുന്നു. ഈ വർഷമാണ് ജലമേളയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങൾ ഉയർന്നത്. വള്ളം കളി കുട്ടനാട്ടുകാരുടെ, ആലപ്പുഴക്കാരുടെ ഹൃദയവികാരങ്ങൾ ഒന്നായി മാറിയ മത്സരമാണ്. ഈ വർഷം നാല് വിജയങ്ങളുമായി പള്ളാത്തുരത്തി ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ മുന്നിലെത്തുന്നു. പിന്നീട് തുടർച്ചയായി മൂന്ന് വിജയവുമായി യുണൈറ്റഡ് ബോട്ട് ക്ലബും പിന്നാലെ എത്തുന്നു. ഈ രണ്ട് ബോട്ട് ക്ലബുകളും വൈകാരിക പ്രശ്നങ്ങൾകൂടി പരാതിക്ക് പിന്നിലുണ്ടെന്ന് കരുതപ്പെടുന്നു. പക്ഷേ തെളിവുകൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നതെന്ന് കൈന​കരി യുണൈറ്റഡ് ബോട്ട് ക്ലബ് പറയുന്നത്.

പിറവം ബോട്ട് റേസിലും കൈന​കരി മത്സരവള്ളം കളിയിലും അട്ടിമറി നടന്നുവെന്ന് ആരോപണമുണ്ട്. ടൈമിങ് സംവിധാനത്തിലാണ് അട്ടിമറി നടത്തിയത്. പിവിസി ബോട്ട് ക്ലബിന് പ്രത്യേകമായ മത്സരങ്ങളിൽ ട്രാക്കുകൾ അനുവദിക്കുന്നതിനാണ് ഇത്തരത്തിൽ ടൈമിങ് സംവിധാനത്തിൽ മാറ്റം വരുത്തിയത്. ഇത് മറ്റ് ബോട്ട് ക്ലബുകൾക്ക് തിരിച്ചടിയാകുമെന്നുമാണ് കൈന​കരി ബോട്ട് ക്ലബ് വാദിച്ചത്.

കേരളാ ടൂറിസം വകുപ്പിന് കീഴിൽ പ്രതിവർഷം 12 കോടി രൂപ ചെലവിട്ടാണ് സംസ്ഥാനത്തെ വള്ളംകളി മത്സരങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഐപിഎൽ ക്രിക്കറ്റ് മാതൃകയിൽ ചാമ്പ്യൻസ് ബോട്ട് ലീ​ഗ് എന്ന ആശയം മുന്നോട്ടുവെച്ചത്. 2019ൽ മുൻ ധനമന്ത്രി തോമസ് ഐസകിന്റെ താൽപ്പര്യപ്രകാരം സിബിഎൽ രൂപീകരിക്കുകയും മത്സര വള്ളം കളി നടത്തുകയും ചെയ്തു. നെഹ്റു ട്രോഫി അടക്കമുള്ള വലിയ ജലമേളകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒമ്പത് ടീമുകളെ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിച്ചുകൊണ്ട് 12 ലീ​ഗ് മത്സരങ്ങൾ നടത്തും. അഞ്ച് ജില്ലകളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ലീ​ഗ് അടിസ്ഥാനത്തിൽ നടത്തുന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമാകും മത്സരങ്ങൾ പൂർത്തിയാകുമ്പോൾ വിജയിക്കുക. നെഹ്റു ട്രോഫി വള്ളംകളിയിൽ നിന്ന് തുടങ്ങി, കൊല്ലം പ്രസിഡന്റ് ട്രോഫി വള്ളംകളി വരെയുള്ള 12 ആഴ്ചകളിലായി നടക്കുന്ന മത്സരങ്ങൾ പൂർത്തീകരിച്ച ശേഷമാണ് വിജയികളെ നിർണയിക്കുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com