കരുവന്നൂരില്‍ സംഭവിച്ചത് വലിയ ക്രമക്കേട്, കറുത്ത വറ്റ് വന്നാല്‍ കരുതലോടെ നോക്കണം; എ വിജയരാഘവന്‍

സഹകരണ മേഖലയോട് ഇപ്പോഴും ജനങ്ങള്‍ക്ക് വിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂരില്‍ സംഭവിച്ചത് വലിയ ക്രമക്കേട്, കറുത്ത വറ്റ് വന്നാല്‍ കരുതലോടെ നോക്കണം; എ വിജയരാഘവന്‍

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് ഒറ്റപ്പെട്ട അപവാദമായ സംഭവം മാത്രമാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. സംഭവിച്ചത് വലിയ ക്രമക്കേടാണെന്നും എന്നാല്‍ കൃത്യമായ അന്വേഷണം നടത്തി നടപടി സ്വീകരിച്ചുവെന്നും വിജയരാഘവന്‍ പറഞ്ഞു.

കുറ്റം ചെയ്തവര്‍ ജയിലില്‍ പോയി. കരുവന്നൂര്‍ ക്രമക്കേട് പാര്‍ട്ടി മൂടിവച്ചിട്ടില്ല. ചെറിയ ക്രമക്കേടുകള്‍ സംഭവിക്കാം. എന്നാല്‍ ക്രമക്കേട് കാണിച്ചവരുടെ കൂടെ നില്‍ക്കില്ല. കുറ്റം ചെയ്തവര്‍ക്ക് എതിരെ നടപടി എടുക്കും. കറുത്ത വറ്റ് വന്നാല്‍ അത് കരുതലോടെ നോക്കണം. സഹകരണ മേഖലയോട് ഇപ്പോഴും ജനങ്ങള്‍ക്ക് വിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ ബാങ്കുകള്‍ വിശ്വാസത്തിന്റെ അടിത്തറയാണ്. ഏറ്റവും എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുന്ന ഇടമാണ് സഹകരണ മേഖല. കേരളത്തിലെ സഹകരണ ബാങ്ക് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് സഹകരണ ബാങ്കുകളില്‍ കോടി കണക്കിന് രൂപയുടെ നിക്ഷേപം വരുന്നത് അതിന് നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനത്തോടുള്ള വിശ്വാസമാണ്. എന്നാല്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്.

ആരെയും യുഎപിഎ ചുമത്തി ജയിലില്‍ ഇടുന്ന നടപടിയാണ് ഇപ്പോള്‍ നടക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തിന് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിക്കുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള വടി കിട്ടിയത് പോലെയാണ് ചിലര്‍ക്ക് കരുവന്നൂര്‍. കേന്ദ്ര ഏജന്‍സികളെ പിന്തുണയ്ക്കുന്ന തൃശ്ശൂരിലെ രാഷ്ട്രീയക്കാരുടെ ഉദ്ദേശം ആളുകളെ രക്ഷിക്കാനല്ല. മറിച്ച് രാഷ്ട്രീയ താല്‍പര്യമാണ്. കരുവന്നൂരിന് എന്തിനാണ് ഇത്ര മാധ്യമ പ്രാധാന്യം നല്‍കുന്നത്. അരവിന്ദാക്ഷന്റെ അമ്മയെക്കുറിച്ച് മാധ്യമങ്ങള്‍ കള്ള വാര്‍ത്തകള്‍ നല്‍കി.

കുറ്റവാളികളെ കണ്ടെത്തുന്നതില്‍ പാര്‍ട്ടിക്ക് വിരോധമില്ല. എന്നാല്‍ നേതാക്കന്‍മാരെ കല്‍തുറങ്കില്‍ അടക്കുന്നതിനുള്ള ശ്രമം പാര്‍ട്ടി ചെറുക്കും. എന്തുകൊണ്ടാണ് കോര്‍പ്പറേറ്റ് ബാങ്കുകളില്‍ പോവാതെ സഹകരണ ബാങ്കുകളില്‍ മാത്രം ഇഡി പോകുന്നതെന്നും വിജയരാഘവന്‍ ചോദിച്ചു. തൃശ്ശൂരില്‍ പദയാത്ര നടത്തിയ സുരേഷ് ഗോപിയെ പരിഹസിക്കുകയും ചെയ്തു. താന്‍ മുന്‍പ് കണ്ടത് സിനിമയില്‍ വാഹനങ്ങളെ മറിച്ച നടനെയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കണ്ടത് കിതച്ച് ലോറിയുടെ പുറകില്‍ പിടിച്ച് ജാഥ നടത്തുന്നയാളെയാണ്. അതും ഒരു സമര രീതിയാണെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. തൃശ്ശൂര്‍ വെച്ച് നടക്കുന്ന എല്‍ഡിഎഫ് സഹകരണ സംരക്ഷണ ജനകീയ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com