കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വിജിലൻസ് പിടിച്ചെടുത്ത പണം കെ എം ഷാജിക്ക് തിരികെ നൽകണമെന്ന ഉത്തരവിൽ പ്രതികരിച്ച് എം കെ മുനീർ എംഎൽഎ. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ സംസ്ഥാന സർക്കാർ ഇല്ലാതാക്കുന്നുവെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഉത്തരവെന്ന് എം കെ മുനീർ പറഞ്ഞു. ബലൂണിലെ കാറ്റ് പോയ പോലെ വിജിലൻസ് കണ്ടെത്തൽ ഇല്ലാതായി. മറ്റ് വിജിലൻസ് കേസുകളിലും ഇത് തന്നെ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം സ്വീകരിക്കുന്ന അതേ ശൈലി സംസ്ഥാന സർക്കാരും സ്വീകരിക്കുന്നു. ഒരാളെ ഉന്നം വച്ചാൽ രാഷ്ട്രീയമായി അയാളെ ഇല്ലാതാക്കാൻ പിണറായി വിജയൻ ശ്രമിക്കുമെന്നതിൻ്റെ തെളിവാണിതെന്നും എം കെ മുനീർ പറഞ്ഞു.
പ്രതിപക്ഷത്തിനെതിരെ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ഭരണകൂടത്തിനെതിരെ പറഞ്ഞാൽ മാധ്യമ ഗൂഢാലോചന, സിൻഡിക്കേറ്റ് എന്ന് പറയുന്നു. മോദിയുടെ മോഡലായി പിണറായി പ്രവർത്തിക്കുന്നുവെന്നും എം കെ മുനീർ വിമർശിച്ചു. സമസ്തയുമായി ദൃഢമായ ബന്ധമാണ്,
സാദ്ദിഖലി തങ്ങൾ പറഞ്ഞതിന് മുകളിൽ പ്രതികരിക്കാനില്ല, സാദ്ദിഖലി തങ്ങളാണ് അവസാന വാക്കെന്നും എം കെ മുനീർ വ്യക്തമാക്കി.