പറവൂര്‍: പെരിയാറിന്റെ കൈവഴിയായ കടല്‍വാതുരുത്ത് പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. റോഡില്‍ മുന്നറിയിപ്പ് അടയാളങ്ങള്‍ ഇല്ലാത്തതിനാല്‍ അശാസ്ത്രീയ റോഡ് നിര്‍മ്മാണത്തിനെതിരെയാണ് കമ്മീഷന്‍ കേസെടുത്തത്. പൊതുമരാമത്ത് (റോഡ്‌സ്) വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറും എറണാകുളം ജില്ലാ പൊലീസ് മേധാവിയും 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
അതേസമയം യുവ ഡോക്ടര്‍മാര്‍ മരിക്കാനിടയായത് ഗൂഗിള്‍ മാപ്പ് വഴിമാറി കാണിച്ചതുകൊണ്ടല്ലെന്നും അശ്രദ്ധമായ ഡ്രൈവിംഗ് ആണെന്നും മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അപകടസ്ഥലവും ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാറും മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചിരുന്നു. ശനിയാഴ്ച രാത്രി പന്ത്രണ്ടോടെ ഗോതുരുത്ത് പുഴയില്‍ കടല്‍വാതുരുത്ത് കടവിലാണ് അപകടം നടന്നത്. ഗൂഗിള്‍ മാപ്പില്‍ വഴി കൃത്യമായി കാണിക്കുന്നുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍.
ദേശീയപാത 66 ഒഴിവാക്കി ചേന്ദമംഗലം-വടക്കുംപുറം-ഗോതുരുത്ത് വഴിയാണ് കടല്‍വാതുരുത്തില്‍ എത്തിയത്. ഹോളിക്രോസ് കവലയില്‍നിന്ന് ഇടത്തേക്ക് തിരിയാതെ നേരെ കടല്‍വാതുരുത്ത് കടവിലെ റോഡിലേക്ക് കയറുകയായിരുന്നു. വാഹനത്തിന് കേടുപാടുകള്‍ ഉണ്ടായിരുന്നില്ല. സുരക്ഷക്കായി പുഴയുടെ സമീപം റോഡ് അവസാനിക്കുന്നതിന് 25മീറ്റര്‍ മുമ്പെങ്കിലും ബാരിക്കേഡ് വെക്കണമെന്ന് പിഡബ്ല്യുഡിയോടും ചേന്ദമംഗലം പഞ്ചായത്തിനോടും ആവശ്യപ്പെടുമെന്നും മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ പറഞ്ഞിരുന്നു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക