മുനമ്പത്ത് വളളം മറിഞ്ഞുണ്ടായ അപകടം; ഒരു മൃതദേഹം കണ്ടെത്തി

നന്മ മത്സ്യബന്ധന ബോട്ടിന്റെ കാരിയർ ബോട്ടാണ് അപകടത്തിൽപെട്ടത്
മുനമ്പത്ത് വളളം മറിഞ്ഞുണ്ടായ അപകടം; ഒരു മൃതദേഹം കണ്ടെത്തി

കൊച്ചി: മുനമ്പത്ത് വളളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാലിപ്പുറം സ്വദേശിയായ അപ്പു എന്ന ശരത്ത് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിരച്ചിൽ നടത്തുന്നവരാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് പേരെ കണ്ടെത്താനുണ്ട്. നേവി, കോസ്റ്റ് ഗാർഡ്, ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ്, മത്സ്യത്തൊഴിലാളികൾ എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.

ബോട്ട് മുങ്ങി നാല് പേരെയാണ് കാണാതായത്. താഹ, മോഹനൻ, ആലപ്പുഴ സ്വദേശി രാജു എന്നിവരെ കാണ്ടെത്താനുണ്ട്. നന്മ മത്സ്യബന്ധന ബോട്ടിന്റെ കാരിയർ ബോട്ടാണ് അപകടത്തിൽപെട്ടത്. എളങ്കുന്നപ്പുഴ മാലിപ്പുറം സ്വദേശികളായ ബൈജു, മണിയൻ, ആലപ്പുഴ സ്വദേശി ആനന്ദ് എന്നിവരെ വെളളിയാഴ്ച രാത്രി എട്ടോടെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തിയിരുന്നു.

ആകെ ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴാണ് ബോട്ട് അപകടത്തിൽ പെട്ടത്. കാണാതായവർക്കായി തിരച്ചിൽ നടക്കുകയാണ്.

അപകടം സർക്കാരിന്റെ നിരുത്തരവാദിത്തത്തിന്റെ അനന്തരഫലമാണെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി കുറ്റപ്പെടുത്തി. മത്സ്യബന്ധന യാനങ്ങളുടെ മോണിറ്ററിങ്ങിനായി കേന്ദ്രസർക്കാർ നിർദ്ദേശിച്ച നാവിക് സംവിധാനം നടപ്പിലാക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് റിപ്പോർട്ടറിനോട് പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ ജീവൻ കടലിൽ പൊഴിയുന്നതിൽ പരിഹാരമില്ല. നാലു പേരെ കാണാതായതിൽ ഉത്തരവാദി സർക്കാരാണ്. ഇതൊരു കൊലപാതകമാണ്. മത്സ്യബന്ധന മേഖല നേരിടുന്ന പ്രശ്നങ്ങളെ സമഗ്രമായി പരിഗണിക്കുന്ന സമീപനം ഉണ്ടാകണമെന്നും തൊഴിലാളി സംഘടനകളുമായി സർക്കാർ അടിയന്തര ‍ചർച്ചയ്ക്ക് തയ്യാറാകണമെന്നും ചാൾസ് ജോർജ് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com