തൃശൂര്‍ ലോക്‌സഭാ സീറ്റ് ഉറപ്പിച്ചോ? വി ടി ബല്‍റാമിന്റെ മറുപടി

സിറ്റിംഗ് എംപിയായ ടി എന്‍ പ്രതാപന്‍ ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിച്ചേക്കില്ല
തൃശൂര്‍ ലോക്‌സഭാ സീറ്റ് ഉറപ്പിച്ചോ?  വി ടി ബല്‍റാമിന്റെ മറുപടി

കൊച്ചി: ലോക്‌സഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ യുഡിഎഫില്‍ ആരംഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. എത്രയും പെട്ടെന്ന് അതിലേക്ക് കടക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എവിടെ ആരൊക്കെ മത്സരിക്കുമെന്ന കാര്യങ്ങള്‍ ആലോചിച്ച് തുടങ്ങിയിട്ടില്ലെന്നും വി ടി ബല്‍റാം പറഞ്ഞു. 'റിപ്പോര്‍ട്ടര്‍ ടി വി പ്രസ്‌കോണ്‍ഫറന്‍സി'ലായിരുന്നു പ്രതികരണം.

'കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റില്‍ യുഡിഎഫ് വിജയിച്ചിരുന്നു. അതില്‍ ഒരാള്‍ എല്‍ഡിഎഫിലേക്ക് ചുവട് മാറി. ബാക്കി 18 പേരുണ്ട്. 15 ഉം കോണ്‍ഗ്രസിന്റെ എംപിമാരാണ്. നിലവിലെ എംപിമാര്‍ തന്നെ മത്സരിക്കുകയാണെങ്കില്‍ ഏതൊക്കെ തരത്തിലുള്ള മുന്നൊരുക്കമാണ് നടത്തേണ്ടത്, അത് തീരുമാനിച്ച് മുന്നോട്ട് പോകണമെന്ന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. സുല്‍ത്താന്‍ ബത്തേരിയില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനം. വ്യക്തിപരമായി പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ ഭാഗമല്ല. എത്രയും പെട്ടെന്ന് മത്സരിക്കണമെന്ന ആഗ്രഹവും ഇല്ല. സംഘടനാ രംഗത്ത് സജീവമാണ്.' തൃശൂര്‍ ലോക്‌സഭാ സീറ്റില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിനായിരുന്നു മറുപടി.

സിറ്റിംഗ് എംപിയായ ടി എന്‍ പ്രതാപന്‍ ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിച്ചേക്കില്ല. ഈ ഘട്ടത്തില്‍ വി ടി ബല്‍റാമിനെയാണ് പാര്‍ട്ടി പരിഗണിക്കുന്നത് എന്ന തരത്തില്‍ സജീവ ചര്‍ച്ചകളാണ് നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃത്താലയില്‍ പരാജയപ്പെട്ട വി ടി ബല്‍റാമിനെ തൃശൂരില്‍ നിന്നും മത്സരിപ്പിക്കാനാണ് സാധ്യതയെന്നാണ് വിവരം. അതേസമയം ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന തൃശൂരില്‍ സുരേഷ് ഗോപി തന്നെയായിരിക്കും സ്ഥാനാര്‍ത്ഥിയാവുക.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Related Stories

No stories found.
logo
Reporter Live
www.reporterlive.com