മലപ്പുറം: കൊടിഞ്ഞിയില്‍ വ്യാപാര പങ്കാളിത്തം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയോടും ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പിനോടും റിപ്പോര്‍ട്ട് തേടി. പതിനഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. ഒക്ടോബര്‍ 26 ന് തിരൂരില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. റിപ്പോര്‍ട്ടര്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
85 കാരി ആയമ്മയും ഭിന്നശേഷിക്കാരനായ മകനും സാമ്പത്തിക തട്ടിപ്പിന് ഇരയായി ആരും സഹായിക്കാനില്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടി വി പുറത്ത് വിട്ടിരുന്നു. കൊടിഞ്ഞി വി ടി സ്റ്റോറിന്റെ പേരിലായിരുന്നു വ്യാപാര പങ്കാളിത്തം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി പണം നഷ്ടമായത്.
കുടുംബത്തിന് അത്താണിയായിരുന്ന മകന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മരിച്ചത്. ആയമ്മയുടെ സഹോദരന്‍ അന്ന് സഹായമായി 5 ലക്ഷം രൂപ നല്‍കി. ആ തുകയാണ് വിടി സ്റ്റോറില്‍ നിക്ഷേപിച്ചത്. മാസത്തില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപം. ആദ്യത്തെ മൂന്ന് മാസം വരുമാനം ലഭിച്ചിരുന്നു. സ്ഥാപന ഉടമകളില്‍ ഒരാള്‍ 2019 ല്‍ മരിച്ചതോടെ വരുമാനം മുടങ്ങി. ആശ്രയമാകേണ്ട മറ്റൊരു മകന്‍ അസീസ് ശരീരമാസകലം തളര്‍ന്ന് കിടപ്പിലാണ്.
വിടി സ്റ്റോറില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാന്‍ പലയിടങ്ങളില്‍ പരാതി നല്‍കിയെങ്കിലും നടപടിയായില്ല. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന പെന്‍ഷന്‍ മാത്രമാണ് ഇപ്പോള്‍ കുടുംബത്തിന് ഏകആശ്രയം. മരുന്നിനും, മറ്റു ചിലവുകള്‍ക്കും പണമില്ലാതെ വലയുകയാണ് കുടുംബം.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക