'ഭീമന്‍ രഘു പാര്‍ട്ടി വിട്ടത് നന്നായി, ശോഭാ സുരേന്ദ്രനെ തഴഞ്ഞിട്ടില്ല': കെ സുരേന്ദ്രന്‍

22 വര്‍ഷം മുമ്പാണ് പിപി മുകുന്ദന്‍ ബിജെപിയില്‍ നിന്നും മാറുന്നത്. അന്ന് ഞാന്‍ യുവമോര്‍ച്ച നേതാവ് മാത്രമാണ്
'ഭീമന്‍ രഘു പാര്‍ട്ടി വിട്ടത് നന്നായി, ശോഭാ സുരേന്ദ്രനെ തഴഞ്ഞിട്ടില്ല': കെ സുരേന്ദ്രന്‍

കൊച്ചി: നടന്‍ ഭീമന്‍ രഘു ബിജെപി വിട്ടത് നന്നായെന്ന് വിചാരിക്കുന്നയാളാണ് താനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അദ്ദേഹം 2016 ല്‍ തന്നെ പരസ്യമായി പാര്‍ട്ടിയെ തള്ളി പുറത്തേക്ക് പോയ ആളാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

'പുറത്ത് നിന്നും പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്ക് കാര്യമായ പരിഗണന കിട്ടുന്നില്ലെന്നാണ് നിങ്ങള്‍ പറയുന്നത്. പുറത്ത് നിന്നും വരുന്നവര്‍ക്കാണ് കൂടുതല്‍ പരിഗണന കിട്ടുന്നതെന്നാണ് അകത്തുള്ളവര്‍ പറയുന്നത്. ഇടതുപക്ഷത്തിന്റെ എംഎല്‍എയായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനം ബിജെപിയില്‍ എത്തി കേന്ദ്രമന്ത്രിയായി. എപി അബ്ദുള്ളകുട്ടി പാര്‍ട്ടിയുടെ ഉപാദ്ധ്യക്ഷനാണ്. അനില്‍ ആന്റണി രണ്ട് മാസംകൊണ്ട് പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയായി. രാജസേനന്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായി, പിന്നീട് മത്സരിച്ചു. അലി അക്ബര്‍ മത്സരിച്ചു, സംസ്ഥാന കമ്മിറ്റി അംഗമാക്കി. അകത്തുള്ളവരേക്കാള്‍ കൂടുതല്‍ പരിഗണന ലഭിക്കുന്നത് പുറത്ത് നിന്നും വരുന്നവര്‍ക്കാണ്.

ഭീമന്‍ രഘു പാര്‍ട്ടി വിട്ടത് നന്നായി എന്ന് വിചാരിക്കുന്നയാളാണ് ഞാന്‍. അദ്ദേഹം 2016 ല്‍ തന്നെ പാര്‍ട്ടി വിട്ടതാണ്. പിപി മുകുന്ദനെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അവഗണിച്ചുവെന്നാണ് മാധ്യമങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നത്. സത്യം അതല്ല. 22 വര്‍ഷം മുമ്പാണ് പിപി മുകുന്ദന്‍ ബിജെപിയില്‍ നിന്നും മാറുന്നത്. അന്ന് ഞാന്‍ യുവമോര്‍ച്ച നേതാവ് മാത്രമാണ്. ആരേയും അധിക്ഷേപിക്കുകയും ഒഴിവാക്കുകയും ചെയ്യുന്നില്ല. അര്‍ഹമായ രീതിയില്‍ എല്ലാവരേയും പരിഗണിച്ചിട്ടുണ്ട്.' കെ സുരേന്ദ്രന്‍ പറഞ്ഞു. ശോഭാ സുരേന്ദ്രന്റെ സംസ്ഥാന അധ്യക്ഷന്‍ തഴഞ്ഞുവെന്ന വാദം ശരിയല്ലെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

കോര്‍കമ്മിറ്റിയെ തീരുമാനിക്കുന്നത് സംസ്ഥാന അദ്ധ്യക്ഷനല്ല. കേന്ദ്ര നേതൃത്വമാണ്. ഞാന്‍ പ്രസിഡന്റായി വന്നശേഷം എല്ലാവര്‍ക്കും ഭാരവാഹിത്വം കൊടുത്തിട്ടുണ്ട്. ആരേയും ഒഴിവാക്കിയിട്ടില്ല. പ്രായത്തിന്റെ പേരിലോ അല്ലെങ്കില്‍ ഒരുപാട് കാലം ചുമതല വഹിച്ചതിന്റെയോ പേരില്‍ ഒഴിവാക്കിയിട്ടുണ്ട്. അവരെയെല്ലാം നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍മാരാക്കിയിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Related Stories

No stories found.
logo
Reporter Live
www.reporterlive.com