ഒരാള്‍ പ്രാദേശിക ഡിഎംകെ നേതാവ്; ബമ്പറടിച്ചവരുടെ പ്രചരിക്കുന്ന പേരുകള്‍ യഥാര്‍ത്ഥമല്ലെന്ന് അധികൃതര്‍

പേര് വ്യക്തമാക്കരുതെന്ന് നാല് പേരും അറിയിച്ചതായി അധികൃതര്‍ പറയുന്നു
ഒരാള്‍ പ്രാദേശിക ഡിഎംകെ നേതാവ്; ബമ്പറടിച്ചവരുടെ പ്രചരിക്കുന്ന പേരുകള്‍ യഥാര്‍ത്ഥമല്ലെന്ന് അധികൃതര്‍

കോയമ്പത്തൂര്‍: ഓണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി അടിച്ചവരുടെ യഥാര്‍ത്ഥ പേര് നിലവില്‍ പ്രചരിക്കുന്നതല്ലെന്ന് അധികൃതര്‍. തിരുപ്പൂര്‍ പെരുമാനല്ലൂര്‍ സ്വദേശികളായ പാണ്ഡ്യരാജ്, കൂപ്പുസ്വാമി, കോയമ്പത്തൂരിലെ രാമസ്വാമി, സ്വാമിനാഥന്‍ എന്നിവര്‍ ചേര്‍ന്നാണ് അന്നൂര്‍ സ്വദേശിയും വാളയാറിലെ ലോട്ടറി വില്‍ക്കുന്നയാളുമായ നടരാജനില്‍ നിന്നും ടിക്കറ്റ് വാങ്ങിയത്. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് ഹാജരാക്കിയിട്ടുണ്ടെങ്കിലും സമ്മാനം അടിച്ചവരുടെ യഥാര്‍ത്ഥ പേര് പ്രചരിക്കുന്നതല്ലെന്നാണ് ലോട്ടറി അധികൃതര്‍ വ്യക്തമാക്കുന്നത്.

പേര് വ്യക്തമാക്കരുതെന്ന് നാല് പേരും അറിയിച്ചതായി അധികൃതര്‍ പറയുന്നു. നാല് പേരും ചേര്‍ന്ന് വാളയാറില്‍ നിന്നും മൂന്ന് ടിക്കറ്റാണ് വാങ്ങിയത്. ബമ്പര്‍ അടിച്ച വിവരം അറിഞ്ഞ് ബുധനാഴ്ച്ച രാത്രി തന്നെ നാലുപേരില്‍ മൂന്ന് പേരും ലോട്ടറി ഏജന്റായ കോയമ്പത്തൂര്‍ സ്വദേശി നടരാജും തിരുവനന്തപുരത്തേക്ക് പുറപ്പെടുകയായിരുന്നു. തുക തുല്യമായി വീതിച്ചുതരണമെന്നായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്.

തുടര്‍ന്ന് നാല് പേരും ചേര്‍ന്ന് ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് എടുക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നികുതി കഴിച്ച് 12.88 കോടിയാവും ആകെ ലഭിക്കുക. ഒരാള്‍ പ്രദേശത്തെ ഡിഎംകെ നേതാവാണെന്നാണ് വിവരം. അദ്ദേഹം പെരുമാനല്ലൂരില്‍ ചായക്കടയില്‍ ജോലിചെയ്തുവരികയാണ്. ടിക്കറ്റെടുത്ത മറ്റൊരാളും സമാനകടയിലെ ജോലിക്കാരനാണ്. മറ്റു രണ്ടുപേര്‍ കോയമ്പത്തൂരില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരാണെന്നാണ് വിവരം.

ഓണം ബമ്പറിന്റെ ചരിത്രത്തിലെ സര്‍വ്വകാല റെക്കോര്‍ഡ് ആണ് ഇത്തവണ വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. ആകെ 85 ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത്. ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്. ആകെ 5,34,670 പേര്‍ക്ക് ഓണം ബമ്പര്‍ സമ്മാനങ്ങള്‍ ലഭിക്കും വിധമാണ് സമ്മാന ഘടന.

Related Stories

No stories found.
logo
Reporter Live
www.reporterlive.com