'മന്ത്രിയുടേത് തെറ്റിദ്ധാരണ, സംഭവിച്ചത് ഇതാണ്'; ജാതിവിവേചന വിവാദത്തിൽ വിശദീകരണവുമായി തന്ത്രി സമാജം

ദേവ പൂജ കഴിയുന്നത് വരെ പൂജാരി ആരെയും സ്പർശിക്കാറില്ല. അതിന് ബ്രാഹ്മണനെന്നോ അബ്രാഹ്മണനെന്നോ വ്യത്യാസം ഇല്ല. മേൽ ശാന്തി പൂജയ്ക്കിടയിലാണ് വിളക്ക് കൊളുത്താൻ എത്തിയത്. അദ്ദേഹത്തിൻ്റെ പ്രവൃത്തി അയിത്താചാരത്തിൻ്റെ ഭാഗമായല്ല
കെ രാധാകൃഷ്ണന്‍
കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: ക്ഷേത്ര ചടങ്ങിൽ തനിക്ക് ജാതി വിവേചനം നേരിടേണ്ടി വന്നു എന്ന മന്ത്രി കെ രാധാകൃഷ്ണൻ്റെ വിമർശനം തെറ്റിദ്ധാരണ മൂലമാണെന്ന് അഖില കേരള തന്ത്രി സമാജത്തിന്റെ വിശദീകരണം. ദേവ പൂജ കഴിയുന്നത് വരെ പൂജാരി ആരെയും സ്പർശിക്കാറില്ല. അതിന് ബ്രാഹ്മണനെന്നോ അബ്രാഹ്മണനെന്നോ വ്യത്യാസം ഇല്ല. മേൽ ശാന്തി പൂജയ്ക്കിടയിലാണ് വിളക്ക് കൊളുത്താൻ എത്തിയത്. അദ്ദേഹത്തിൻ്റെ പ്രവൃത്തി അയിത്താചാരത്തിൻ്റെ ഭാഗമായല്ലെന്നും അഖില കേരള തന്ത്രി സമാജം പറയുന്നു.

മന്ത്രിയായിട്ടു പോലും ജാതിയുടെ പേരിൽ മാറ്റിനിർത്തപ്പെട്ടെന്ന് കഴിഞ്ഞ ദിവസമാണ് കെ രാധാകൃഷ്ണൻ വെളിപ്പെടുത്തിയത്. ദേവസ്വം മന്ത്രിയായ താൻ നേരിട്ട ജാതീയ വിവേചനത്തെക്കുറിച്ച് ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനത്തിലാണ് രാധാകൃഷ്ണൻ പറഞ്ഞത്. ഒരു ക്ഷേത്രത്തിലെ ചടങ്ങിൽ നിലവിളക്ക് കൊളുത്തുന്ന സമയത്തായിരുന്നു സംഭവം. അതേ വേദിയിൽ തന്നെ തന്റെ പ്രതിഷേധം പരസ്യമായി അറിയിച്ചെന്നും മന്ത്രി പറഞ്ഞിരുന്നു. ക്ഷേത്രം ഏതാണെന്നോ എന്നു നടന്ന സംഭവമാണെന്നോ മന്ത്രി വെളിപ്പെടുത്തിയില്ല. ‘ദീപം കൊളുത്താനുള്ള വിളക്കുമായി പ്രധാന പൂജാരി വേദിയിലെത്തിയപ്പോൾ വിളക്ക് എനിക്കു നൽകാനാണെന്നാണു കരുതിയത്. എന്നാൽ അദ്ദേഹം തന്നെ ദീപം തെളിച്ചു. ആചാരത്തിന്റെ ഭാഗമാകും, തൊട്ടുകളിക്കേണ്ട എന്നു കരുതി മാറിനിന്നു. ഇതിനുശേഷം വിളക്ക് സഹപൂജാരിക്കു കൈമാറി. അയാളും ദീപം തെളിച്ചതിനു ശേഷം വിളക്ക് കയ്യിൽ തരാതെ നിലത്തുവച്ചു. ‍ഞാൻ നിലത്തുനിന്ന് എടുത്തു കത്തിക്കട്ടെ എന്നായിരിക്കും ചിന്തിച്ചത്. പോയി പണിനോക്കാനാണു പറഞ്ഞത്.’ മന്ത്രി പറഞ്ഞു.

പയ്യന്നൂര്‍ നഗരത്തിനടുത്തുള്ള നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്രത്തിലാണ് ജനുവരി 26ന് സംഭവം നടന്നതെന്ന് പിന്നാലെ വാർത്തകൾ പുറത്തുവന്നിരുന്നു. പയ്യന്നൂര്‍ എം എല്‍ എ ടി ഐ മധുസൂദനന്റെ കൂടി സാന്നിധ്യത്തിലായിരുന്നു സംഭവം. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തില്‍ നടപ്പന്തല്‍ ഉദ്ഘാടനത്തിനായാണ് മന്ത്രി എത്തിയത്. നിലവിളക്ക് കൊളുത്തിയായിരുന്നു ഉദ്ഘാടനം. പൂജാരിമാരാണ് ആദ്യം നിലവിളക്ക് കൊളുത്തിയത്. തുടര്‍ന്ന് ദീപം മന്ത്രിക്ക് കൈമാറാന്‍ പൂജാരി ആവശ്യപ്പെട്ടപ്പോള്‍ സഹപൂജാരി അത് നിലത്തുവെക്കുകയായിരുന്നു. മന്ത്രി ദീപം എടുക്കാന്‍ തയ്യാറായില്ല. ഇതോടെ ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ ബീന ദീപം നിലത്തുനിന്നെടുത്ത് മന്ത്രിക്ക് നീട്ടിയെങ്കിലും വാങ്ങാന്‍ തയ്യാറായില്ല. കൂടെയുണ്ടായിരുന്ന എംഎൽഎയും ദീപം കൊളുത്താന്‍ തയ്യാറായില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com