കൊച്ചി: സംസ്ഥാനത്തെ നിരത്തുകളില്‍ എഐ ക്യാമറ സ്ഥാപിച്ചതില്‍ അഴിമതിയാരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തല എംഎൽഎയും നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കിയേക്കും. ഹർജിക്കാർ അവരുടെ അഴിമതി വിരുദ്ധപശ്ചാത്തലം അറിയിക്കണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ അഴിമതി വിരുദ്ധ പശ്ചാത്തലം വ്യക്തമാക്കി നേരത്തെ വിഡി സതീശനും രമേശ് ചെന്നിത്തലയും സത്യവാങ്മൂലം നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
കോടതിയെ അറിയിക്കാതെയും അനുമതി തേടാതെയും കരാറുകാര്‍ക്ക് പണം നല്‍കരുതെന്നാണ് ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് നേരത്തെ നിര്‍ദേശിച്ചിരുന്നത്. ഈ ഇടക്കാല ഉത്തരവ് ഇപ്പോഴും തുടരുകയാണ്. സത്യവാങ്മൂലം കൂടി പരിഗണിച്ചശേഷം ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കണോ എന്ന കാര്യത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കും.
കോടതി മേൽനോട്ടത്തിൽ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് വി ഡി സതീശൻ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എഐ ക്യാമറ ഉള്‍പ്പടെ നിയമപരമായ നടപടികളിലൂടെയല്ല കരാറുകളും ഉപകരാറുകളും നല്‍കിയത്. പൊതുനന്മയെ കരുതിയാണ് ഹര്‍ജി നൽകിയത്. എല്ലാ മാനദണ്ഡങ്ങളേയും മറികടന്നാണ് കരാർ. കണ്ണൂർ ആസ്ഥാനമാക്കിയുള്ള ചില കറക്ക് കമ്പനികളാണ് ഇതിന് പിന്നിലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
പദ്ധതിയിൽ 132 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നും പദ്ധതി തന്നെ അഴിമതിക്ക് വേണ്ടിയാണെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. സാങ്കേതിക തികവില്ലാത്ത മൂന്ന് കമ്പനികളാണ് കരാറിനു വേണ്ടി മത്സരിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
പദ്ധതിയിൽ നിന്നും പിന്മാറാനുണ്ടായ കാരണങ്ങൾ വിശദീകരിച്ച് ഉപകരാർ ലഭിച്ച ലൈറ്റ് മാസ്റ്റർ കമ്പനി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. പ്രസാഡിയോ കമ്പനി ആവശ്യപ്പെട്ട പ്രകാരമാണ് 75 കോടിയുടെ കൺസോർഷ്യത്തിൽ സഹകരിച്ചത്. എന്നാൽ ഒരു പ്രത്യേക കമ്പനിയുടെ ക്യാമറ വാങ്ങാൻ ആവശ്യപ്പെട്ടു. ഇതിൽ സംശയം തോന്നിയതോടെ കൺസോർഷ്യത്തിലെ മറ്റ് അംഗങ്ങളെ ഇക്കാര്യം ധരിപ്പിച്ചു. കൂടാതെ ലാഭവിഹിതം 40% ൽ നിന്നും 32 ശതമാനമാക്കി കുറച്ചതും കരാറിൽ നിന്ന് പിന്മാറുന്നതിലേക്ക് നയിച്ചുവെന്ന് ലൈറ്റ് മാസ്റ്റർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. മൊത്തം 75 ലക്ഷം രൂപയാണ് എഐ ക്യാമറ പദ്ധതിയിൽ ഉപകരാർ നേടിയ ലൈറ്റ് മാസ്റ്റർ കമ്പനി മുടക്കിയത്.