വയനാട് ഡിസിസി പ്രസിഡന്റിനെ കോൺഗ്രസ് എംഎൽഎ അസഭ്യം പറയുന്ന ഫോണ്‍ റെക്കോര്‍ഡിങ് പുറത്ത്

കോണ്‍ഗ്രസിനുള്ളിലെ ചേരിതിരിവിന്റെ ഭാഗമായാണ് ശബ്ദരേഖ പുറത്ത് വന്നത്. ശബ്ദരേഖസമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്
വയനാട് ഡിസിസി പ്രസിഡന്റിനെ കോൺഗ്രസ് എംഎൽഎ അസഭ്യം പറയുന്ന ഫോണ്‍ റെക്കോര്‍ഡിങ് പുറത്ത്

കല്‍പ്പറ്റ: ബത്തേരി എംഎല്‍എയും മുന്‍ വയനാട് ഡിസിസി പ്രസിഡന്റുമായ ഐ സി ബാലകൃഷ്ണന്‍ ഫോണ്‍ സംഭാഷണത്തിനിടെ നിലവിലെ ഡിസിസി പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എന്‍ ഡി അപ്പച്ചനെ അസഭ്യം പറയുന്ന കോള്‍ റെക്കോര്‍ഡ് പുറത്തു വന്നതിന്റെ പേരില്‍ വയനാട്ടിലെ കോണ്‍ഗ്രസില്‍ ചേരിപ്പോര് രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസമാണ് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ എന്‍ ഡി അപ്പച്ചനെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നതിനിടെ അസഭ്യം പറയുന്നതിന്റെ ഫോണ്‍കോള്‍ റെക്കോര്‍ഡ് പുറത്ത് വന്നത്. ബത്തേരി അര്‍ബന്‍ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ വരാന്‍ വൈകിയെന്നാരോപിച്ച് അപ്പച്ചനെ ഫോണില്‍ വിളിച്ച ശേഷം വളരെ മോശമായ ഭാഷയില്‍ ഡിഡിസി പ്രസിഡന്റിനോട് എംഎല്‍എ സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്.

കോണ്‍ഗ്രസിനുള്ളിലെ ചേരിതിരിവിന്റെ ഭാഗമായാണ് ശബ്ദരേഖ പുറത്ത് വന്നത്. ശബ്ദരേഖ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഇതേ തുടര്‍ന്ന് ഐ സി ബാലകൃഷ്ണനെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. ജില്ലയിലെ രണ്ട് പ്രധാന നേതാക്കള്‍ക്കിടയില്‍ നടന്ന സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പുറത്ത് വിട്ടതിനെതിരെ ഐ സി ബാലകൃഷ്ണന്‍ അനുകൂലികളും രംഗത്ത് വന്നിട്ടുണ്ട്.

ഇതിനിടെ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെ ഐ സി ബാലകൃഷ്ണന്‍ ഡിസിസി പ്രസിഡന്റിനെ വിളിച്ച് ക്ഷമ ചോദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ വിഷയത്തില്‍ പരസ്യപ്രതികരണത്തിനില്ലെന്നാണ് ഇരുനേതാക്കളുടെയും നിലപട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com