കൊച്ചി: സ്വാതന്ത്ര്യസമരകാലത്ത് വി ഡി സവര്‍ക്കര്‍ തീവ്ര ഇടതുപക്ഷ സാഹസികന്‍ ആയിരുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ആ സാഹസിക പ്രവര്‍ത്തനത്തില്‍ പങ്കാളിയായി അദ്ദേഹം അന്തമാന്‍ ജയിലില്‍ കഴിഞ്ഞതായും ഇ പി ജയരാജന്‍ പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ ഡിവൈഎഫ്‌ഐ കൊച്ചിയില്‍ സംഘടിപ്പിച്ച സെക്കുലര്‍ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ പി ജയരാജന്‍.
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുള്ള ഏതെങ്കിലും ബിജെപി നേതാക്കളുണ്ടോയെന്ന് ചോദിച്ചാല്‍ സവര്‍ക്കറുടെ പേരായിരിക്കും അവര്‍ ചൂണ്ടികാട്ടുക. എന്നാല്‍ അക്കാലത്ത് സവര്‍ക്കര്‍ ഒപ്പമുണ്ടായിരുന്നില്ല. അന്തമാന്‍ ജയിലില്‍ കഴിയുമ്പോള്‍ പുറത്ത് വരാന്‍ സാധിക്കില്ലെന്ന് സവര്‍ക്കര്‍ക്ക് മനസ്സിലായി. ഈ സാഹചര്യത്തിലാണ് ഹിന്ദു മഹാസഭക്കാര്‍ സവക്കറെ സമീപിക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
തുടര്‍ന്ന് മാപ്പ് എഴുതികൊടുക്കാന്‍ ബ്രിട്ടീഷുകാര്‍ സവര്‍ക്കറോട് ആവശ്യപ്പെടുകയായിരുന്നു. ഇനി ജീവിതകാലം മുഴുവന്‍ ബ്രിട്ടീഷ് സേവകനായി പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് സവർക്കര്‍ ദയാഹര്‍ജി കൊടുത്തതായും പിന്നീട് ഒരു വര്‍ഗീയ വാദിയായി പില്‍ക്കാലത്ത് ജീവിതം നയിക്കുകയായിരുന്നുവെന്നും ഇ പി ജയരാജന്‍ പറഞ്ഞു.