'മിത്ത് വിവാദത്തിൽ എൻഎസ്എസ് ആർഎസ്എസിനൊപ്പമല്ല'; സുകുമാരൻ നായരെ പുകഴ്ത്തി ജെയ്ക്

'എൻഎസ്എസ് ആർഎസ്എസിന്റെ ബി ടീമാണെന്ന എകെ ബാലന്റെ പരാമർശത്തിൽ അദ്ദേഹമാണ് വിശദീകരണം നൽകേണ്ടത്'
'മിത്ത് വിവാദത്തിൽ എൻഎസ്എസ് ആർഎസ്എസിനൊപ്പമല്ല'; സുകുമാരൻ നായരെ പുകഴ്ത്തി ജെയ്ക്

കോട്ടയം: മിത്ത് വിവാദത്തിൽ എൻഎസ്എസിനെ പുകഴ്ത്തി പുതുപ്പളളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. മിത്ത് വിവാദത്തിൽ ആർഎസ്എസിനൊപ്പം എൻഎസ്എസ് നിന്നിട്ടില്ല. വിശ്വാസത്തെ വർഗീയതയോട് കൂട്ടികലർത്തുന്നതിനെതിരെ എൻഎസ്എസ് നിലപാട് എടുത്തു. എൻഎസ്എസ് ആർഎസ്എസിന്റെ ബി ടീമാണെന്ന എകെ ബാലന്റെ പരാമർശത്തിൽ അദ്ദേഹമാണ് വിശദീകരണം നൽകേണ്ടത്. ഉയർന്നു വന്ന ചില സാഹചര്യങ്ങളെ സംബന്ധിച്ച് ആയിരിക്കാം അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും ജെയ്ക് സി തോമസ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെയും ജെയ്ക് സി തോമസ് പുകഴ്ത്തി. ഒരു വർഗീയവാദിയും എൻഎസ്എസ് അസ്ഥാനത്തേക്ക് വരേണ്ടന്ന് പറഞ്ഞ നേതാവാണ് ജി സുകുമാരൻ നായർ. സുരേഷ് ഗോപിയെ ഇറക്കി വിട്ട സംഭവം എടുത്ത് പറഞ്ഞായിരുന്നു ജെയ്കിന്റെ ഈ പരാമർശം. ബിജെപി അനുഭാവം കാണിച്ച ചിലരെ എൻഎസ്എസ് പുറത്താക്കി. മത നിരപേക്ഷ രാഷ്ട്രീയത്തോട് എൻഎസ്എസ് കൂറ് പുലർത്തിയെന്നും ജെയ്ക് സി തോമസ് പറഞ്ഞു.

നേരത്തെ മതനിരപേക്ഷ രാഷ്ട്രീയത്തെ എൻഎസ്എസ് ഉയർത്തി പിടിക്കുന്നുവെന്ന് സുകുമാരൻ നായരെ സന്ദർശിച്ചതിന് ശേഷം ജെയ്ക് പ്രസ്താവിച്ചിരുന്നു. സിപിഐഎമ്മിനോട് എൻഎസ്എസിന് വിയോജിപ്പ് ഉണ്ടോ എന്നത് വിഷയമല്ല. വർഗീയതയെ പുറത്ത് നിർത്തിയ പ്രസ്ഥാനമാണ് എൻഎസ്എസ്. മതനിരപേക്ഷമായി പ്രവർത്തിക്കുന്ന ഏത് സാമുദായിക പ്രസ്ഥാനത്തിനും ഇടതുപക്ഷത്തോട് വിയോജിപ്പിനേക്കാൾ യോജിപ്പിന്റെ കാരണമാണുള്ളതെന്നും ജെയ്ക് അഭിപ്രായപ്പെട്ടിരുന്നു.

എൻഎസ്എസ് ആസ്ഥാനത്തെത്തിയായിരുന്നു ജെയ്ക് സി തോമസ് സുകുമാരൻ നായരെ സന്ദർശിച്ചത്. വി എൻ വാസവനൊപ്പമാണ് ജെയ്ക് സന്ദർശനം നടത്തിയത്. മന്ത്രിയോടൊപ്പം ഓർത്തഡോക്സ്, യാക്കോബായ സഭാ അധ്യക്ഷന്മാരെയും ജെയ്ക് സി തോമസ് കണ്ടിരുന്നു. പുതുപ്പളളിയിൽ പ്രചരണ രംഗത്ത്‌ യുഡിഎഫ് എൽഡിഎഫ് സ്ഥാനാർത്ഥികൾ സജീവമായുണ്ടെങ്കിലും എൻഡിഎ ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. യുഡിഎഫ് രാഷ്ട്രീയ ഒളിച്ചോട്ടം നടത്തുകയാണെന്ന് ജെയ്ക് സി തോമസ് ആരോപിക്കുമ്പോള്‍ പുതുപ്പള്ളിയിലെ വികസനം ചർച്ച ചെയ്യാമെന്ന വെല്ലുവിളി ആവര്‍ത്തിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. എൽഡിഎഫ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെപ്പറ്റി പറയുമ്പോൾ യുഡിഎഫ് ഖബറിടങ്ങളിലെ മെഴുകുതിരിയെ പറ്റിയാണ് പറയുന്നതെന്നും വികസനത്തിലൂന്നി മറുപടി പറയാനില്ലാത്തതുകൊണ്ടാണ് യുഡിഎഫ് വൈകാരികത ഉയർത്തി പ്രചാരണം നടത്തുന്നതെന്നും ജെയ്ക് വിമർശിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com