ഉയര്‍ന്ന അളവിൽ പ്രമേഹവും രക്തസമ്മര്‍ദ്ദവും; മഅ്ദനി ആശുപത്രിയിൽ തുടരുന്നു

കഴിഞ്ഞ രണ്ട് ദിവസമായി കടുത്ത ഛര്‍ദി അനുഭവപ്പെടുന്നു
ഉയര്‍ന്ന അളവിൽ പ്രമേഹവും രക്തസമ്മര്‍ദ്ദവും; മഅ്ദനി ആശുപത്രിയിൽ തുടരുന്നു

കൊല്ലം: കടുത്ത പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ച പിഡിപി ചെയർമാൻ അബ്ദുൾനാസർ മഅ്ദനിയെ വിവിധ മെഡിക്കൽ പരിശോധനകൾക്ക് വിധേയനാക്കി. ക്രിയാറ്റിന്റെ അളവ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നതായും കിഡ്‌നി മാറ്റിവെക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായും മഅ്ദനിയുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഉയര്‍ന്ന അളവിലുള്ള പ്രമേഹവും രക്തസമ്മര്‍ദ്ദവും കാരണം ശരീരത്തിലെ വിവിധ അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമാണ്. ഈ സാഹചര്യത്തില്‍ കിഡ്‌നി മാറ്റിവെക്കുക എന്നത് അതീവ സങ്കീര്‍ണ്ണമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞുവെന്നും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. തലച്ചോറിലേക്ക് പോകുന്ന പ്രധാന ഞരമ്പുകളില്‍ രക്തയോട്ടം നിലച്ചത് അതീവ ഗുരുതരമായ ആരോഗ്യസ്ഥിതിയിലേക്ക് എത്തിക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

കടുത്ത പനിയും മറ്റ് അസ്വസ്ഥതകളും കാരണം കഴിഞ്ഞ തിങ്കളാഴ്ച കൊല്ലം മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച PDP ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ഉസ്താദിനെ അസീസിയ മെഡിക്കല്‍ കേളേജിലെ മുതിര്‍ന്ന ഡോക്ടര്‍മാരുടെ സംഘം വിവിധ മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാക്കി. എം ആര്‍ ഐ സ്‌കാന്‍, അള്‍ട്രാസൗണ്ട് സ്‌കാന്‍, വിവിധ എക്‌സേറേ പരിശേധനകള്‍ ,രക്തപരിശേധനകള്‍ തുടങ്ങിയവക്ക് വിധേയമാക്കി. കിഡ്‌നിയുടെ പ്രവര്‍ത്തനക്ഷമത പരിശേധിക്കുന്ന ക്രിയാറ്റിന്റെ അളവ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നു. 11.5 ആണ് ഇപ്പോഴത്തെ ക്രിയാറ്റിന്റെ അളവ് നേരത്തെ നാട്ടിലെത്തിയപ്പോള്‍ ഉണ്ടായിരിന്നതിനാക്കാള്‍ വീണ്ടും ഉയര്‍ന്നിട്ടുണ്ട്. കിഡ്‌നി മാറ്റിവെക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ 35 വര്‍ഷമായി തുടരുന്ന ഉയര്‍ന്ന അളവിലുള്ള പ്രമേഹവും രക്തസമ്മര്‍ദ്ധവും കാരണം ശരീരത്തലെ വിവിധ അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായ സാഹചര്യത്തില്‍ കിഡ്‌നി മാറ്റിവെക്കുക എന്നത് അതീവ സങ്കീര്‍ണ്ണമാണ് എന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.നേരത്തേ ബംഗ്ലൂരുവില്‍ വച്ച് നടത്തിയ ഒന്നിലധികം എം ആര്‍ ഐ പരിശോധനകളുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതിന് ശേഷം ഇപ്പോള്‍ പുതിയ എം ആര്‍ ഐ പരിശേധന ആവര്‍ത്തിച്ചപ്പോള്‍ ആ റിപ്പോര്‍ട്ടില്‍ തലച്ചോറിലേക്ക് പോകുന്ന പ്രധാന ഞരമ്പുകളില്‍ രക്തയോട്ടം നിലച്ചത് അതീവഗുരുതരമായ ആരോഗ്യസ്ഥിതിയിലേക്ക് എത്തുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നലകിയിട്ടുണ്ട് . പക്ഷാഘാതവും അനുബന്ധ അസുഖങ്ങളും ഈ ഘട്ടത്തില്‍ ഉണ്ടാകുന്നത് വളരെ വിഷമകരമായ സാഹചര്യത്തിലേക്ക് എത്തുമെന്നും ഡോക്ടര്‍മാര്‍ ആശങ്കപ്പെടുന്നുണ്ട്. രക്ത-കഫ പരിശോധനകളുടെ ഫലം പുറത്ത് വന്നപ്പോള്‍ രക്തത്തിലും കഫത്തിലും അണുബാധ ഉണ്ടായിട്ടുള്ളതിനാല്‍ ആന്റിബയോട്ടിക്ക് മെഡിസിനുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.ആന്റിബയോട്ടിക്ക് മെഡിസനുകളുടെ ഈ ഘട്ടത്തിലുള്ള ഉപയോഗം അപകടകരമാണെങ്കിലും അനിവര്യമായ ഈ ഗുരുതര സാഹചര്യത്തില്‍ ആന്റിബയോട്ടിക് മെഡിസിനുകള്‍ ഉപയോഗിക്കേണ്ടിവന്നിരിക്കുകയാണ് നേരത്തെ എകദേശം പത്ത് മാസങ്ങള്‍ക്ക് മുമ്പ് ബാംഗ്ലൂരുവില്‍ വെച്ച് ഉസ്താദിനെ പക്ഷാഘാതവും മറ്റ് അനുബന്ധഅസുഖങ്ങളെയും തുടര്‍ന്ന് ആശുപ്ത്രിയില്‍ പ്രവേശിപ്പിക്കുകയും വിദഗ്ദചികിത്സകള്‍ക്ക് വിധേയമാക്കുകയും ചെയ്തിരിന്നു. അന്ന് പക്ഷാഘാതം ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നില്ലെങ്കിലും ദീര്‍ഘ നാളായി നിരവധി രോഗങ്ങള്‍ക്ക് ചികിത്സയിലുള്ള ഉസ്താദിന്റെ ആരോഗ്യത്തെ അത് സാരമായി ബാധിച്ചുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.ക്രിയാറ്റിന്റെ അളവ് വളരെ ഉയര്‍ന്നതന്നെ ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ ദിവസത്തിലെ മുഴുവന്‍ സമയത്തും ശക്തമായ തണുപ്പ് ശരീരരത്തില്‍ അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി കടുത്ത ഛര്‍ദില്‍ അനുഭവപ്പെടുന്നു. അസീസിയ മെഡിക്കല്‍ കോളേജിലെ നെഫ്രോളജി,കാര്‍ഡിയോളജി, ഗാസ്‌ട്രോ എന്‍ഡോളജി,ജനറല്‍മെഡിസിന്‍,യൂറോളജി തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ വിദഗ്ദ സംഘം അതീവ ശ്രദ്ധയോടെ അദ്ദേഹത്തിന് ആവശ്യമായ പരിചരണവും രോഗചികിത്സയും നല്‍കികൊണ്ടിരിക്കുകയാണ്.അതീവ ഗുരുതരമായ ആരോഗ്യ സാഹചര്യത്തെ അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തില്‍ രോഗശമനത്തിനായി നിരന്തരമായി പ്രാര്‍ത്ഥിക്കണമെന്ന് ബഹു. ഉസ്താദ് അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com