തൃശൂർ: ഗർഭിണിയായ നഴ്സിനെ ആക്രമിച്ചിട്ടില്ലെന്ന് നൈൽ ആശുപത്രി ഉടമയും ഡോക്ടറുമായ അലോക്. ഗര്‍ഭിണിയെ ചവിട്ടിയിട്ടില്ല. അത് കെട്ടിച്ചമച്ച കഥയാണ്. നഴ്സുമാർ തന്നെയും ഭാര്യയേയും ദേഹോപദ്രവം ചെയ്തു. കയ്യേറ്റം ചെയ്യുമെന്ന് പേടിച്ച് ലേബർ ഓഫീസിൽ നിന്ന് ഇറങ്ങാൻ ഒരുങ്ങവെ പിടിച്ചുവെച്ച് മാന്തി, മുടിപിടിച്ച് വലിച്ചു, നെഞ്ചത്ത് ഇടിച്ചെന്നും ഡോക്ടർ അലോക് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
അംഗീകൃതമല്ലാത്ത ഡിഗ്രിയുളള പാരാമെഡിക്കല്‍ സ്റ്റാഫിനെയാണ് പിരിച്ചുവിട്ടത്. നിയമപരമായ പെയ്‌മെന്റ് നല്‍കിയാണ് പിരിച്ചുവിട്ടത്. ഇത് സംബന്ധിച്ച് പാരാമെഡിക്കല്‍ കൗണ്‍സിലില്‍ അപേക്ഷ നല്‍കിയിരുന്നു. അവിടെ നിന്ന് കിട്ടിയ നിര്‍ദേശമനുസരിച്ച് ആണ് പുറത്താക്കിയത്. ചെറിയ ആശുപത്രിയാണ്. കൂടുതല്‍ ശമ്പളം നല്‍കാന്‍ സാധിക്കില്ലായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു.
ലേബര്‍ ഓഫീസില്‍ ചർച്ചയ്ക്ക് 25 മുതല്‍ 30 വരെ നഴ്‌സുമാരാണ് ഉണ്ടായിരുന്നത്. അതിൽ യുഎൻഎയുടെ അംഗങ്ങളും പിരിച്ചുവിട്ട നഴ്‌സുമാരുമുണ്ടായിരുന്നു. ബഹളമായപ്പോള്‍ തങ്ങള്‍ പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങി. എന്നാൽ പോവാന്‍ പറ്റില്ലെന്ന് പറഞ്ഞ് അവർ വാതിലടച്ചു. പൊലീസ് എത്തിയെങ്കിലും ലേബര്‍ ഓഫീസര്‍ ഇവിടെ പ്രശ്‌നമില്ലെന്ന് പറഞ്ഞതോടെ പൊലീസ് മടങ്ങിയെന്നും ഡോ. അലോക് വിശദീകരിച്ചു.
പിന്നീട് ബഹളം ഉയര്‍ന്നതോടെ കയ്യേറ്റം ചെയ്യുമെന്ന് പേടിച്ച് താനും ഭാര്യയും രക്ഷപ്പെടുകയായിരുന്നു. നഴ്സുമാരുടെ മർദ്ദനത്തിൽ രണ്ടു കയ്യിലും മുറിവുണ്ടായി. ഉപദ്രവിച്ച നഴ്‌സുമാരുടെ പേരുകള്‍ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. നഴ്സുമാരുടെ പേരുകൾ വെളിപ്പെടുത്താനാകില്ലെന്നും ഡോക്‌ടർ കൂട്ടിച്ചേർത്തു. നഴ്സുമാർക്കെതിരെ ഐഎംഎയും സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷനും രംഗത്തെത്തിയിരുന്നു.
അതേസമയം ഡോക്ടറുടെ ആരോപണത്തെ നഴ്സുമാരുടെ സംഘടനയായ യുഎൻഎയും ആശുപത്രിയിലെ നഴ്സുമാരും തളളി. ഡോക്‌ടർ തങ്ങളെയാണ് ഉപദ്രവിച്ചതെന്നും കയ്യിലെ മുറിവ് ഡോക്ടർ പിന്നീട് ഉണ്ടാക്കിയതാണെന്നും സ്റ്റാഫ് നഴ്സായ ലക്ഷ്മി ആരോപിച്ചു. നഴ്സുമാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് തൃശൂരിൽ സ്വകാര്യ നഴ്സുമാരുടെ പണിമുടക്ക് പുരോഗമിക്കുകയാണ്.