തിരുവനന്തപുരം: അതിവേഗ റെയിൽ പാതയുടെ നിർമ്മാണ ചുമതല ഡിഎംആർസിക്കോ റെയിൽവേക്കോ നൽകണമെന്ന് ഇ ശ്രീധരൻ അഭിപ്രായപ്പെട്ടു. കെ റെയിലിനെ നിർമ്മാണ ചുമതലയേൽപ്പിച്ചാൽ താൻ പദ്ധതിയുമായി സഹകരിക്കില്ല. പദ്ധതിയുടെ നടത്തിപ്പിൽ കെ റെയിലുമായി സഹകരിക്കും. അതിവേഗ റെയിൽ പദ്ധതി കൊച്ചി മെട്രോ റെയിൽ മാതൃകയിൽ നടപ്പാക്കണമെന്നും ഇ ശ്രീധരൻ പറഞ്ഞു.
ശ്രീധരൻ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് അധികൃതരുമായി ചർച്ച നടത്തുകയാണ്. നഞ്ചിക്കോട്, ശബരി പാത ഉൾപ്പടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ചർച്ച. ഡിഎംആർസി അധികൃതരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം, അതിവേഗ പാത അനിവാര്യമാണെന്ന് ധനമന്ത്രി കെ എൻ വേണുഗോപാൽ ഇന്ന് പറഞ്ഞു. സില്‍വര്‍ലൈനില്‍ പുതിയ നീക്കങ്ങള്‍ പോസിറ്റീവാണ്. മറ്റുകാര്യങ്ങള്‍ തീരുമാനിക്കേണ്ടത് റെയില്‍വേ ബോര്‍ഡാണ്. ഇ ശ്രീധരന്‍ പറഞ്ഞത് സ്വാഗതാര്‍ഹമാണ്. ശ്രീധരന്റെ നിര്‍ദേശം പൊതുവില്‍ അംഗീകരിക്കുന്നു. വേഗമേറിയ യാത്രാ സൗകര്യം അനിവാര്യമാണെന്നാണ് പ്രൊപ്പോസല്‍ പറയുന്നത്. പാരിസ്ഥിതിക അനുമതി അടക്കമുള്ള കാര്യങ്ങള്‍ പിന്നീട് വരുന്നതാണ്. ഡിപിആറില്‍ പൊളിച്ചെഴുത്ത് ആലോചിച്ചിട്ടില്ല. ബന്ധപ്പെട്ടവര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. എല്‍ഡിഎഫ് എന്ത് ചെയ്താലും എതിര്‍ക്കണമെന്നാണ് യുഡിഎഫ് നിലപാടെന്നും കെ എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു.