ഇ ശ്രീധരന്റെ പദ്ധതിയില്‍ തിടുക്കം വേണ്ടെന്ന് തീരുമാനിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്

ഇ ശ്രീധരന്റെ പദ്ധതിയില്‍ തിടുക്കം വേണ്ടെന്ന് തീരുമാനിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: ഇ ശ്രീധരന്‍ മുന്നോട്ടുവെച്ച അതിവേഗ പാത പദ്ധതിയില്‍ തിടുക്കം വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം. തിടുക്കത്തില്‍ തീരുമാനം വേണ്ടെന്നും എല്ലാവശവും പരിശോധിച്ച ശേഷം തുടര്‍ചര്‍ച്ച മതിയെന്നും ഇന്ന് തീരുമാനമുണ്ടായി. അതേ സമയം വേഗ റെയില്‍ വീണ്ടും ചര്‍ച്ചയായത് സ്വാഗതാര്‍ഹമാണെന്ന വിലയിരുത്തലും ഉണ്ടായി.

കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് പൊന്നാനിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. നേരത്തെ വിഭാവനം ചെയ്ത സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ത്തിരുന്ന ഇ ശ്രീധരന്‍ സെമി സ്പീഡ് റെയില്‍വേ ആശയം കെ വി തോമസിന് കൈമാറിയിരുന്നു. ഈ പദ്ധതിആശയത്തില്‍ തിടുക്കം വേണ്ടെന്നാണ് ഇപ്പോള്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്.

കേരളത്തില്‍ അതിവേഗ റെയില്‍ അനിവാര്യമെന്ന് ഇന്ന് ഇ ശ്രീധരന്‍ പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി കിട്ടുമെന്ന് തോന്നുന്നില്ല. തന്റെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ഹൈ സ്പീഡ് ട്രെയിനുളള പ്രൊജക്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് ആവശ്യപ്പെട്ടത്. അത് സംബന്ധിച്ച റിപ്പോര്‍ട്ട് പഠിച്ച് സമര്‍പ്പിച്ചിരുന്നു. കെ വി തോമസിന് പുതിയ പദ്ധതി സംബന്ധിച്ച് നോട്ട് നല്‍കി. കെവി തോമസ് അത് മുഖ്യമന്ത്രിക്ക് കൈമാറി. അദ്ദേഹം തന്നെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്.

സില്‍വര്‍ ലൈനിലെ ഡിപിആര്‍ അപ്രായോഗികമാണ്. നിര്‍മാണ ചുമതല പരിചയ സമ്പന്നര്‍ക്ക് കൈമാറണം. കേരളത്തിന് ഹൈ സ്പീഡ്, സെമി സ്പീഡ് റെയില്‍വേ ആവശ്യമാണ്. കുറഞ്ഞ അളവില്‍ ഭൂമി എടുത്താല്‍ മതി. ആകാശപാതയായോ ഭൂഗര്‍ഭ റെയില്‍വേയായോ കെ റെയില്‍ കൊണ്ടുവരാം. പരിസ്ഥിതി അനുകൂലമാവണം. കെ റെയിലിന്റെ സില്‍വര്‍ ലൈന്‍ പദ്ധതി റെയില്‍വേ ബോര്‍ഡ് അംഗീകരിച്ചില്ല. ആകാശപ്പാതയാണെങ്കില്‍ ഭൂമിയുടെ ഉപയോഗം വളരെ കുറച്ച് മാത്രമേ വരുന്നുളളു. ബദല്‍ നിര്‍ദേശത്തില്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കെ റെയില്‍ വന്നില്ലെങ്കില്‍ മറ്റൊരു ട്രെയിന്‍ വേണം.

ഡിഎംആര്‍സിയുടെ റിപ്പോര്‍ട്ട് വെച്ച് സെമി സ്പീഡ് ട്രെയിന്‍ കൊണ്ടുവരാം. അതിവേഗ റെയിലിന് അഞ്ചിലൊന്ന് ഭൂമി മതി. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ വികസനത്തിനായി സഹകരിക്കും. അതിന് രാഷ്ട്രീയം നോക്കില്ല. കെ റെയില്‍ വേണ്ട എന്ന കോണ്‍?ഗ്രസ് നിലപാട് അവരുടെ നിലപാട് മാത്രമാണ്. ഇന്ത്യന്‍ റെയില്‍വേയോ ഡല്‍ഹി മെട്രോയോ ഇതിന്റെ നിര്‍മാണം നടത്തണം. മുഖ്യമന്ത്രിയെ കാണാന്‍ തയ്യാറാണെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.

പുതിയ പദ്ധതി എല്ലാവരുടേയും സഹകരണത്തോടെ നടപ്പാക്കും. കേന്ദ്രത്തെ ഉള്‍പ്പെടുത്തിയാല്‍ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ല. ഡല്‍ഹി, മെട്രോ, കൊങ്കണ്‍ റെയില്‍വേ എന്നീ മാതൃക ആലോചിക്കാവുന്നതാണ്. 18 മാസം കൊണ്ട് ഡിപിആര്‍ തയ്യാറാക്കാം. ഫോറിന്‍ ഫണ്ട് കിട്ടണമെങ്കില്‍ പ്രകൃതി സൗഹൃദമാക്കും. തന്റെ പ്രൊപ്പോസല്‍ അംഗീകരിച്ചാല്‍ കേന്ദ്രത്തിന്റെ അനുമതി വാങ്ങാന്‍ സഹായിക്കാമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

ഇന്ത്യയിലാകെ ഹൈ സ്പീഡ് റെയില്‍വേ നെറ്റ്വര്‍ക്ക് വരുന്നുണ്ടെന്നും അവയില്‍ പ്രധാനപ്പെട്ട രണ്ടു ലൈന്‍ കേരളത്തിലേക്ക് വരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ- ബാംഗ്ലൂര്‍-കോയമ്പത്തൂര്‍ -കൊച്ചി, കൊങ്കണ്‍ റൂട്ടില്‍ നിന്ന് മുംബൈ-മാംഗ്ലൂര്‍- കോഴിക്കോട് എന്നിങ്ങനെയാകും വരാന്‍ പോകുന്ന ഹൈ സ്പീഡ് റെയില്‍വേ ലൈന്‍. ഹൈ സ്പീഡ് ട്രെയിന്‍ ഓടാനുള്ള സാധ്യത വേണമെന്നും സ്റ്റാന്റേഡ് ഗേജാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയെങ്കില്‍ തിരുവനന്തപുരത്തേക്ക് ട്രെയിന്‍ കൊണ്ടുപോകാനാകുമെന്നും കെ വി തോമസിനോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇ ശ്രീധരന്‍ പറഞ്ഞു.

പദ്ധതിയുടെ ഡിപിആര്‍ ഒന്നര വര്‍ഷം കൊണ്ട് ഉണ്ടാക്കാന്‍ കഴിയും. ഡിഎംആര്‍സി ആണെങ്കില്‍ ആറ് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാമെന്നും ഇ ശ്രീധരന്‍ അഭിപ്രായപ്പെട്ടു. 14-15 സ്റ്റേഷന്‍ വരാന്‍ സാധ്യതയുണ്ടെന്നും എലിവേറ്റഡ് സംവിധാനമായതിനാല്‍ കേരളത്തെ രണ്ടായി കീറി മുറിക്കുന്ന സാഹചര്യമുണ്ടാകില്ലെന്നും ചൂണ്ടിക്കാട്ടി. മറ്റ് മൂന്ന് പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഇന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ കണ്ടത്. ഇതില്‍ രണ്ടെണ്ണം കേരളത്തില്‍ വരാന്‍ സാധ്യതയുണ്ടെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com