'ഇ ശ്രീധരന്‍ കഴിവ് തെളിയിച്ച വ്യക്തി'; കൂടിക്കാഴ്ച്ച രാഷ്ട്രീയം നോക്കിയല്ലെന്ന് സിപിഐഎം

കോണ്‍ഗ്രസ് മുക്ത ഇന്ത്യക്ക് വേണ്ടി ക്വട്ടേഷന്‍ ഏല്‍പ്പിക്കാന്‍ ബിജെപി മുന്നില്‍ കാണുന്ന പാര്‍ട്ടിയാണ് സിപിഐഎം എന്ന് കോണ്‍ഗ്രസ്
'ഇ ശ്രീധരന്‍ കഴിവ് തെളിയിച്ച വ്യക്തി'; കൂടിക്കാഴ്ച്ച രാഷ്ട്രീയം നോക്കിയല്ലെന്ന് സിപിഐഎം

കൊച്ചി: കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് ഇ ശ്രീധരനുമായി കൂടിക്കാഴ്ച്ച നടത്തിയത് അദ്ദേഹത്തിന്റെ രാഷ്ട്രീയം നോക്കിയല്ലെന്ന് സിപിഐഎം. മെട്രോമാന് രാഷ്ട്രീയ നിലപാട് ഉണ്ടെങ്കിലും ഈ രംഗത്തെ ഏറ്റവും കഴിവ് തെളിയിച്ച വ്യക്തി എന്ന നിലയിലാണ് അദ്ദേഹത്തെ ഈ ഘട്ടത്തില്‍ കണ്ടത്. ടെക്‌നോക്രാറ്റിസം എല്ലാ കാലത്തും അംഗീകരിച്ചിട്ടുണ്ടെന്ന് സിപിഐഎം എറണാകുളം ജില്ലാകമ്മിറ്റി അംഗം കെ അരുണ്‍ കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് പൊന്നാനിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് പ്രതികരണം.

അതേസമയം കോണ്‍ഗ്രസ് മുക്ത ഇന്ത്യക്ക് വേണ്ടി ക്വട്ടേഷന്‍ ഏല്‍പ്പിക്കാന്‍ ബിജെപി മുന്നില്‍ കാണുന്ന പാര്‍ട്ടിയാണ് സിപിഐഎം എന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. 'വെറും 25 മിനിറ്റ് കൊണ്ട് സുരേന്ദ്രന്‍ ഹൈസ്പീഡ് റെയില്‍വേ പദ്ധതിയുടെ ആരാധകനായി മാറി. കര്‍ട്ടന്റെ പിറകില്‍ രാഷ്ടീയവും സാമ്പത്തികവുമായി കൈമാറ്റങ്ങള്‍ നടന്നിട്ടുണ്ട്. ഡല്‍ഹിയില്‍ ഏതൊക്കെയോ ആളുകളുമായി ചേര്‍ന്ന് അവിഹിത ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. കെ വി തോമസ് ഇടനിലക്കാരനായി വന്ന് വലിയ തോതിലുള്ള ചരടുവലിയാണ് നടന്നത്. കോണ്‍ഗ്രസ് മുക്ത ഇന്ത്യക്ക് വേണ്ടി ബിജെപി ക്വട്ടേഷന്‍ ഏല്‍പ്പിക്കാന്‍ വേണ്ടി കാണുന്ന പാര്‍ട്ടി സിപിഐഎം.' എന്നായിരുന്നു ഡിബേറ്റ് വിത്ത് എംവി നികേഷ് കുമാറില്‍ കോണ്‍ഗ്രസ് പ്രതിനിധി നൗഷാദ് അലി പറഞ്ഞത്.

ഹൈസ്പീഡ് റെയില്‍വേ കേരളത്തിന് അനിവാര്യമായ പദ്ധതിയാണെന്ന് കെ സുരേന്ദ്രന്‍ ഇന്ന് പ്രതികരിച്ചിരുന്നു. കേരളത്തിന്റെ റെയില്‍വേ വികസനമാണ് പരമ പ്രധാനം. അതിവേഗസര്‍ക്കാരാണ് മോദിയുടേത്. കേരളത്തിന്റെ വികസനത്തെ തടസപ്പെടുത്തുന്ന ഒന്നിനും ബിജെപി കൂട്ടുനില്‍ക്കില്ല എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com