പനി ബാധിച്ച് ഇന്ന് നാല് മരണം; ചികിത്സ തേടിയത് 13248 പേര്‍

ഡെങ്കിപ്പനി ബാധിച്ച് 77 പേരും എലിപ്പനി ബാധിച്ച് 9 പേരും മലേറിയ ബാധിച്ച് 2 പേരും ചികിത്സ തേടി
പനി ബാധിച്ച് ഇന്ന് നാല് മരണം; ചികിത്സ തേടിയത് 13248 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ച പനി ബാധിച്ച് ഇന്ന് 4 മരണം. 2 പേര്‍ ഡെങ്കിപ്പനി ബാധിച്ചും 2 പേര്‍ എലിപ്പനി ബാധിച്ചും മരിച്ചു. 13248 പേരാണ് പനി ബാധിച്ച് ഇന്ന് ചികിത്സ തേടിയത്. ഡെങ്കിപ്പനി ബാധിച്ച് 77 പേരും എലിപ്പനി ബാധിച്ച് 9 പേരും മലേറിയ ബാധിച്ച് 2 പേരും ചികിത്സ തേടി.

അതേസമയം സര്‍ക്കാര്‍ ആശുപത്രികളിലെ പനി ചികിത്സയുള്‍പ്പെടെ താളം തെറ്റുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും വലിയ കുറവുണ്ട്. ഈ സാഹചര്യത്തില്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ പോലും കൃത്യമായി പ്രവര്‍ത്തിക്കില്ലെന്നാണ് ഉയരുന്ന പരാതി.

സര്‍ക്കാര്‍ ആശുപത്രികളില്‍ 113 ഡോക്ടര്‍മാരുടെ കുറവുണ്ട്. കൂടാതെ അവധിയില്‍ പ്രവേശിച്ചവര്‍ വേറെയും. പി എസ് സി പട്ടിക ഉണ്ടെങ്കിലും നിയമിക്കാന്‍ നടപടിയില്ല. പനി ബാധിച്ച് ദിവസവും ഇരുന്നൂറോളം പേരെത്തുമ്പോള്‍ ആശുപത്രികളില്‍ എല്ലാവര്‍ക്കും മികച്ച ചികിത്സ നല്‍കാനാകാത്ത സ്ഥിതിയാണുള്ളത്. ഡോക്ടര്‍മാരുടെ കുറവിനൊപ്പം നഴ്‌സുമാരടക്കം പാരാമെഡിക്കല്‍ ജീവനക്കാരുടെ കുറവും പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നതായി പരാതിയുണ്ട്.

കിടത്തി ചികിത്സയെയും ഇത് സാരമായി ബാധിക്കുന്നുണ്ട്. മണ്‍സൂണ്‍, പനിക്കാലം എന്നിവ കണക്കിലെടുത്ത് മൂന്ന് മാസത്തേക്കെങ്കിലും താത്കാലികമായി ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ആരോഗ്യ വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com