തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനികളിൽ ഇന്ന് ആറ് മരണം സ്ഥിരീകരിച്ചു. മരിച്ചവരിൽ ഒരാൾക്ക് ജപ്പാൻ ജ്വരം ബാധിച്ചിരുന്നോ എന്ന് സംശയം ഉണ്ട്. സംസ്ഥാനത്ത് ഇന്ന് മാത്രം ആശുപത്രികളിൽ പനി ബാധിച്ച് 10830 പേർ ചികിത്സ തേടി. 72പേർക്ക് ഡെങ്കിപ്പനിയും 24 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിൽ ആണ് ഡെങ്കി പനി ബാധിതർ കൂടുതൽ. ഇന്ന് എട്ടുപേർക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചപ്പോൾ രണ്ടുപേർക്ക് ചെള്ള് പനിയും കണ്ടെത്തി.
പ്രതിദിനം പനി ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. സംസ്ഥാനത്ത് ഇന്നലെ 10,594 പേർക്കാണ് പനി സ്ഥിരീകരിച്ചത്. ഇതിൽ 56 പേർക്ക് ഡെങ്കിപ്പനിയും 16 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ഏഴ് മരണവും റിപ്പോർട്ട് ചെയ്തിരുന്നു.
പനി വന്നിട്ടും വീടുകളിൽ സ്വയംചികിത്സ ചെയ്യുന്നവർ ഇപ്പോഴും ഏറെയാണ്. പനി, ചുമ, തലവേദന, ജലദോഷം, പേശിവേദന എന്നിവ ഡങ്കിപ്പനി, എലിപ്പനി, എച്ച് വൺ എൻ വൺ തുടങ്ങിയ രോഗങ്ങളുടെയും ലക്ഷണങ്ങളായതിനാൽ ഡോക്ടറെ കണ്ടു ചികിത്സ തേടണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.