സംസ്ഥാനത്ത് അതിതീവ്രമഴ; വ്യാപക നാശനഷ്ടം,12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

തീരമേഖലയില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മുന്നറിയിപ്പ് നല്‍കി. കാലവര്‍ഷ സജ്ജീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിസഭാ യോഗം
സംസ്ഥാനത്ത് അതിതീവ്രമഴ; വ്യാപക നാശനഷ്ടം,12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്നു. ഇന്നും അതിശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലത്ത് യൊല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയിലേക്കുള്ള രാത്രികാല യാത്ര നിരോധിച്ചു. രാത്രി പത്തുമണിക്ക് ശേഷമുള്ള യാത്രയാണ് നിരോധിച്ചിരിക്കുന്നത്. ഏഴാം തിയതിവരെ ക്വാറികളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിട്ടുണ്ട്. വിനോദസഞ്ചാരത്തിനും ജില്ലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തീരമേഖലയില്‍ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മുന്നറിയിപ്പ് നല്‍കി. മത്സ്യത്തൊഴിലാളികള്‍ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കാലവര്‍ഷ സജ്ജീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരും. കാലവര്‍ഷക്കെടുതികള്‍ നേരിടാന്‍ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.

മലബാറിലും മധ്യകേരളത്തിലും ഇന്നലെ ശക്തമായ മഴയാണ് പെയ്തത്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ഇന്ന് സംസ്ഥാനത്തെ ആറ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. കണ്ണൂര്‍, തൃശൂർ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. കാസര്‍ഗോഡ് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.

ചെങ്ങന്നൂരില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി നൽകി. സംസ്ഥാനത്ത് വിവിധ സര്‍വ്വകലാശാലകളും പരീക്ഷകള്‍ മാറ്റിവച്ചു. പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല. കണ്ണൂര്‍ സര്‍വ്വകലാശാല നടത്താനിരുന്ന പരിക്ഷകളെല്ലാം മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മഹാത്മാഗാന്ധി സര്‍വ്വകലാശാലയും ജൂലൈ അഞ്ചിന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തിയതികള്‍ പീന്നീട് അറിയിക്കും. കേരള സാങ്കേതിക സർവ്വകലാശാലയും പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്.

മലബാറിലും അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഴയില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി. കോഴിക്കോട്, കൊയിലാണ്ടി, വടകര താലൂക്കുകളില്‍ മഴയില്‍ നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട ആളെ കണ്ടെത്താനായില്ല. കാണാതായ ആള്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. പൊന്നാനിയില്‍ കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. പൊന്നാനിയിലെ തീരമേഖലയില്‍ നിന്ന് 13 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com