കാസർഗോഡ്: അംഗടിമുഗറിൽ മരം വീണ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ കളക്ടർ, ഡിഡിഇ, സ്കൂൾ ഹെഡ്മാസ്റ്റർ എന്നിവരോട് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. യൂസുഫ്, ഫാത്തിമ ദമ്പതികളുടെ മകൾ ആയിഷത്ത് മിൻഹ(11) ആണ് വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ മരം ദേഹത്തുവീണ് മരിച്ചത്.
ആയിശത്ത് മിൻഹയുടെ മരണത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അതീവ ദുഃഖം രേഖപ്പെടുത്തി. സ്‌കൂളുകളുടെ സമീപത്ത് അപകടകരമായ തരത്തിൽ മരങ്ങൾ ഉണ്ടെങ്കിൽ അവ വെട്ടി മാറ്റണമെന്ന് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നുവെന്നും
സ്കൂളുകൾ ഈ നിർദേശം കർശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. നിർദേശം നൽകിയിട്ടും ഇത്തരമൊരു സംഭവം ഉണ്ടായത് എങ്ങനെയെന്ന് അന്വേഷിച്ച് അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.