'തലസ്ഥാന മാറ്റം ആവശ്യപ്പെട്ടത് ജനാഭിപ്രായം മാനിച്ച്'; പാർട്ടി നിർദേശം അനുസരിക്കുമെന്ന് ഹൈബി ഈഡൻ

'അനുവാദം വാങ്ങണമെന്ന വ്യവസ്ഥ ലോക്സഭയിലെയോ കേരള നിയമസഭയിലെയോ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിലവിലുണ്ടായിരുന്നില്ല'
'തലസ്ഥാന മാറ്റം ആവശ്യപ്പെട്ടത് ജനാഭിപ്രായം മാനിച്ച്'; പാർട്ടി നിർദേശം അനുസരിക്കുമെന്ന് ഹൈബി ഈഡൻ

കൊച്ചി: സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുന്നതിന് പാർട്ടിയുടെ അനുവാദം വാങ്ങണമെന്ന വ്യവസ്ഥ ലോക്സഭയിലെയോ കേരള നിയമസഭയിലെയോ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിലവിലുണ്ടായിരുന്നില്ലെന്ന് ഹൈബി ഈഡൻ എംപി. ജനങ്ങളിൽ നിന്ന് ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ടത്. ഇത് ഏതെങ്കിലും സ്ഥലത്തിനോ അവിടുത്തെ നാട്ടുകാർക്കോ എതിരല്ലന്നും ഹൈബി ഈഡൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

സംഘടനാപരമായി ഒരു അനുവാദം ചോദിക്കാതെയാണ് ഈ ബിൽ ലോക്സഭയിൽ സമർപ്പിച്ചത്. പുതിയ സാഹചര്യത്തിൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുന്നതിന് മുൻപ് അനുവാദം വാങ്ങണമെന്ന പാർട്ടി നിർദേശം അനുസരിക്കും. പാർലമെന്റിൽ ഫയൽ ചെയ്ത ബില്ലിന്മേൽ കേരള സർക്കാരിന്റെ അഭിപ്രായം തേടിയ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അസാധാരണ നടപടിയാണ് ഇന്നത്തെ വിവാദങ്ങളുടെ തുടക്കം. തലസ്ഥാനം എറണാകുളത്തേക്ക് മാറ്റേണ്ടതില്ലെന്ന അഭിപ്രായം രേഖപ്പെടുത്തുന്നതിന് പുറമെ, മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതു ഭരണ വകുപ്പിൽ നിന്നും ദുരൂഹമായ ലക്ഷ്യത്തോടെ ബന്ധപ്പെട്ട ഫയൽ പുറത്താവുകയുണ്ടായി. നിരവധി ക്രമക്കേടുകളാൽ മുഖം നഷ്ടപ്പെട്ട കേരള സർക്കാർ ഈ ബില്ലിനെ ഒരു വിവാദോപാധിയായി കണ്ട് വാദപ്രതിവാദങ്ങൾക്ക് തീ കൊളുത്തുകയായിരുന്നുവെന്നും ഹൈബി ഈഡൻ ആരോപിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com