കോഴിക്കോട് : ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സ്മരണ പുതുക്കി സംസ്ഥാനത്ത് വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ഈദ് ഗാഹിൽ നൂറുകണക്കിന് വിശ്വാസികൾ ഒത്തുചേർന്നു. ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായിൽ നബിയുടെയും ത്യാഗോജ്വലമായ ജീവിതത്തിന്റെയും സമർപ്പണത്തിന്റെയും സന്ദേശമാണ് ബലിപെരുന്നാൾ ആഘോഷം. ഗൾഫ് രാജ്യങ്ങൾ ഇന്നലെ പെരുന്നാൾ ആഘോഷിച്ചു.
സംസ്ഥാനത്ത് ഇന്നും നാളെയും പെരുന്നാൾ അവധിയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ വിശ്വാസി സമൂഹത്തിന് പെരുന്നാൾ ആശംസകൾ നേർന്നു. ത്യാഗത്തിൻ്റേയും സ്നേഹത്തിൻ്റേയും മഹത്തായ സന്ദേശം നമ്മിലേക്ക് പകരുന്ന ദിനമാണ് ബലിപെരുന്നാളിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റുള്ളവർക്കു നേരെ സഹായഹസ്തം നീട്ടാനും പരസ്പരം സ്നേഹിക്കാനും ഏവർക്കും സാധിച്ചാൽ മാത്രമേ സന്തോഷവും സമത്വവും നിറഞ്ഞ ലോകം സാക്ഷാത്ക്കരിക്കപ്പെടുകയുള്ളൂ എന്ന് ബലി പെരുന്നാൾ നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും ആശംസയിൽ കൂട്ടിച്ചേർത്തു.