തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വരെ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെയുള്ള ന്യുനമർദ്ദ പാത്തിയുടെ സ്വാധീനം മൂലമാണ് കാലവർഷം ശക്തമാകുക.
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ശക്തി കൂടിയ ന്യുനമർദ്ദത്തിന്റെ ഭാഗമായാണ് ന്യുനമർദ്ദ പാത്തി രൂപം കൊണ്ടിട്ടുള്ളത്. ഇന്ന് വൈകീട്ട് വരെ വടക്കൻ കേരളത്തിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ഇന്നലെ കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ഇന്ന് സംസ്ഥാനത്ത് പൊതുവെ തെളിഞ്ഞ കാലാവസ്ഥയാണ്. ഇന്ന് ഒരു ജില്ലയിലും യെല്ലോ അലേർട്ടും ഡാമുകളിൽ മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടില്ല.
കണ്ണൂരിൽ തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്. പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധർമ്മടമടക്കമുള്ള ബീച്ചുകളിൽ സന്ദർശകർക്ക് വിലക്കുണ്ട്. ജലസേചന അണക്കെട്ടുകളിലും കെഎസ്ഇബിയുടെ അണക്കെട്ടുകളിലും മുന്നറിയിപ്പില്ല. എന്നാൽ 13 ജലസേചന അണക്കെട്ടുകളിൽ നിന്ന് വെള്ളം ഒഴുക്കി വിടുന്നുണ്ട്.