തിരുവനന്തപുരം: ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർഥിനികൾ പ്രിൻസിപ്പാളിന് കത്ത് നൽകി. ഏഴ് വിദ്യാർഥിനികളാണ് കത്ത് നൽകിയത്. 'വിശ്വാസം അനുസരിച്ച് ഹിജാബ് നിർബന്ധം 'എന്നാണ് ഇവർ കത്തിൽ പറഞ്ഞിരിക്കുന്നത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ആണ് വിദ്യാർഥിനികൾ ഒപ്പിട്ട കത്ത് പ്രിൻസിപ്പാളിന് നൽകിയത്. മുസ്ലിം മത വിഭാഗത്തിൽ പെട്ട സ്ത്രീകൾക്ക് ഏത് സാഹചര്യത്തിലും ഹിജാബ് നിർബന്ധം ആണെന്നും അതുകൊണ്ട് തന്നെ ഹിജാബ് ഓപ്പറേഷൻ തിയറ്ററിലും അനുവദിക്കണമെന്നുമാണ് ആവശ്യം. ഓപ്പറേഷൻ തിയറ്ററിലെ മാനദണ്ഡങ്ങൾ പാലിക്കുന്നതിനൊപ്പം മത വിശ്വാസം കൂടി നടപ്പാക്കേണ്ടതുണ്ട്. അതുകൊണ്ട് ഫുൾ സ്ലീവ് സ്ക്രബ് ജാക്കറ്റും സർജിക്കൽ ഹൂഡ്സും ധരിക്കാൻ അനുവദിക്കണം എന്നാണ് ആവശ്യം. ശസ്ത്രക്രിയക്ക് ആവശ്യമായ വസ്ത്രങ്ങൾ വിതരണം ചെയ്യുന്ന കമ്പനികളിൽ ഇത് ലഭിക്കുന്നുണ്ടെന്നും കത്തിൽ പറയുന്നു.
എന്നാൽ സാർവത്രിക അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാൻ ആകുവെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ. ലിനറ്റ് മോറിസ് അറിയിച്ചു. ശസ്ത്രക്രിയ വിദഗ്ധരെ വരെ ഉൾപ്പെടുത്തി ഒരു വിദഗ്ധ സമിതി രൂപീകരിച്ച് രേഖാമൂലം തന്നെ മറുപടി നൽകാനാണ് കോളജ് അധികൃതരുടെ തീരുമാനം. ചികിത്സ മതാധിഷ്ഠിതമല്ലെന്നും ഇത്തരം ആവശ്യങ്ങൾ മെഡിക്കൽ രംഗത്ത് അനാവശ്യമാണെന്നുമാണ് ഡോക്ടർമാരുടെ സംഘടനകളുടെ പ്രതികരണം.