തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയെ ഒഴിവാക്കിയത് ബിജെപിയുടെ സഹായത്തോടെയാണെന്നും ഒത്തുകളിയുണ്ടെന്നും കെ സുധാകരൻ. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുകൾ കുറ്റപത്രത്തിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്.കേസിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയാകേണ്ടത്. എന്നാൽ നിയമം പോകുന്നത് പിണറായിയുടെ വഴിക്കാണ്, സുധാകരൻ പറഞ്ഞു.
കേസിൽ കോൺഗ്രസ്സ് കക്ഷി ചേരുമെന്ന് സുധാകരൻ അറിയിച്ചു. പിണറായിക്കും ഇഡിക്കും സ്വന്തം കാര്യം വരുമ്പോൾ നിയമം ഏട്ടിലെ പശുവാണ്. ഇഡിയിൽ നിന്നും നീതി ലഭിക്കില്ല. കോൺഗ്രസ്സ് നിയമ പോരാട്ടം നടത്തുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
തൃശ്ശൂർ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ കരാർ സംസ്ഥാനസർക്കാർ അട്ടിമറിച്ചതായി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തിലുണ്ട്. മുഖ്യമന്ത്രിയുടെയും എം ശിവശങ്കറിന്റെയും അറിവോടെ ക്ലിഫ് ഹൗസിൽ നടന്ന യോഗത്തിലാണ് കരാർവ്യവസ്ഥകളിൽ മാറ്റംവരുത്തിയതെന്ന സ്വപ്നാ സുരേഷിന്റെ മൊഴിയാണ് കുറ്റപത്രത്തിൽ ഇതുസംബന്ധിച്ച് എടുത്തുപറയുന്നത്.