തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് നിലവിലെ ന്യൂനമർദ്ദത്തിന് കാരണം. വടക്കൻ ഒഡിഷ- പശ്ചിമ ബംഗാൾ തീരത്തിന് സമീപത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയെ തുടർന്ന് ഒഡീഷാ തീരത്ത് കനത്ത മഴയാണ്. തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെയാണ് ന്യൂനമർദ പാത്തി നിലനിൽക്കുന്നതെന്നും ജൂൺ 30 വരെ മഴ തുടരുമെന്നും കേന്ദ്രകാലാവസ്ഥാകേന്ദ്രം വ്യക്തമാക്കി.
ചൊവ്വാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു. ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ടും കാസർഗോഡും കൊല്ലവുമൊഴികെയുള്ള മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യപിച്ചിരുന്നു. കടൽക്ഷോഭമുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. പലയിടങ്ങളിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര പൂർണമായി ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.