കൊച്ചി : പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കൊച്ചിയിൽ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യനിലയിൽ പുരോഗതി ഇല്ലാത്തതിനാൽ അൻവാർശ്ശേരിയിലേക്കുള്ള യാത്ര തൽക്കാലംം ഉപേക്ഷിച്ചിരുന്നു. ഉന്നതതല മെഡിക്കല്‍ സംഘത്തെ സർക്കാർ നിയോഗിക്കണമെന്നാണ് പിഡിപിയുടെ ആവശ്യം. ചികിത്സയ്ക്കായി ജാമ്യവ്യവസ്ഥയിൽ കൂടുതല്‍ ഇളവ് ലഭിക്കാൻ കർണാടക സർക്കാർ ഇടപെടണമെന്ന് കോൺഗ്രസ് നേതൃത്വത്തോടും പിഡിപി ആവശ്യപ്പെട്ടിരുന്നു. അടുത്ത മാസം ഏഴ് വരെയാണ് കോടതി മഅദനിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയിരിക്കുന്നത്.
മഅദനിയുടെ ബിപി നിലയിൽ കുറവ് വന്നിട്ടില്ല. ആരോഗ്യ നില കഴിഞ്ഞ ദിവസത്തെ പോലെ തന്നെ തുടരുകയാണ്. ശാരീരിക അസ്വസ്ഥതകളുണ്ട്. യാത്ര ചെയ്യാൻ കഴിയുന്ന അവസ്ഥയിൽ അല്ലെന്നും ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം കൂടുതൽ കാര്യങ്ങൾ തീരുമാനിക്കുമെന്നും പിഡിപി നേതാക്കൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
തിങ്കളാഴ്ച രാത്രി ഏഴേകാലോടെയാണ് മഅദനി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. രാത്രി ഒമ്പത് മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉയർന്ന രക്തസമ്മർദ്ദവും കിഡ്നിയുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്ന നിലയിൽ ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. 12 ദിവസത്തേക്കാണ് മഅദനിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചിരിക്കുന്നത്.