പാലക്കാട്: അട്ടപ്പാടിയിലെ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ രോഗികൾ പ്രതിസന്ധിയിലായി. സ്ഥലം മാറി പോയവർക്ക് പകരം പുതിയ ഡോക്ടർമാർ എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. കോട്ടത്തറ ഗവൺമെൻറ് ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലും അഗളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലുമായി 14 ഡോക്ടർമാരെയാണ് സ്ഥലം മാറ്റിയത്.
ജൂൺ 15നാണ് ഡോക്ടർമാരെ സ്ഥലം മാറ്റിയത്. അട്ടപ്പാടിയിൽ ശിശുമരണം തുടരുന്ന സാഹചര്യത്തിൽ പുതിയ ഡോക്ടർമാർ ഇല്ലാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഒരു ശിശുരോഗ വിദഗ്ധൻ മാത്രമാണ് നിലവിൽ കോട്ടത്തറയിലുള്ളത്. അത്യാഹിത വിഭാഗങ്ങളിൽ ഡോക്ടർമാർ കുറവായത് കൊണ്ട് സ്വകാര്യ ആശുപത്രികളിലേക്ക് പോവേണ്ട സ്ഥിതിയിലാണ് രോഗികൾ.
പ്രതിദിനം പത്തോളം പ്രസവങ്ങൾ നടക്കുന്ന ആലത്തൂർ താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരില്ലാത്തത് അവരെ ദുരിതത്തിലാക്കുകയാണ്. അതിനാൽ അവർ ജില്ലാ ആശുപത്രിയിലെത്തിയാണ് ചികിത്സ തേടുന്നത്.