കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പകർത്തിയെന്ന കേസ് കോടതിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്നത് തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢാലോചനയെന്ന് അതിജീവിത ഹൈക്കോടതിയിൽ പറഞ്ഞു. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അതിജീവിത ഹർജി സമർപ്പിച്ചു. ജസ്റ്റിസ് കെ ബാബുവാണ് ഹർജി പരിഗണിച്ചത്. പ്രതിയായ ദിലീപിൻ്റെ നിലപാട് അറിയാൻ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടതിനാൽ ഹർജി പരിഗണിക്കുന്നത് ജൂലൈ ഏഴിലേക്ക് മാറ്റി.
പെൻഡ്രൈവിലുള്ള ദൃശ്യങ്ങൾ പരിശോധിക്കാനാണ് അനുമതി നൽകിയതെന്ന് അതിജീവിതയ്ക്കായി ഹാജരായ അഭിഭാഷകൻ ഗൗരവ് അഗർവാൾ പറഞ്ഞു. ഒറിജനൽ മെമ്മറി കാർഡിൻ്റെ ഫൊറൻസിക് പതിപ്പാണ് പെൻഡ്രൈവിൽ ഉള്ളത്. മെമ്മറി കാർഡിലുള്ള ദൃശ്യങ്ങളാണ് പ്രധാന തെളിവ്. കേസ് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലിരിക്കുമ്പോഴും മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പരിശോധിച്ചിട്ടുള്ളതാണ്.
ഇവർ ഉപയോഗിച്ച ഫോണും കംപ്യൂട്ടറും കണ്ടു പിടിക്കണമെന്നും വീഡിയോകൾ പുറത്ത് പോയിട്ടുണ്ടോയെന്ന് അന്വേഷണം നടത്തണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. കേസ് അവസാനഘട്ടത്തിലാണെന്നും അതിനാൽ വിചാരണ വൈകിപ്പോകരുതെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി എ ഷാജി പറഞ്ഞു.