കൊച്ചി: കേരളത്തിലെത്തിയ പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനില പരിശോധിക്കാൻ സർക്കാർ മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്ന് പിഡിപി സംസ്ഥാന കമ്മിറ്റി. മഅദനിയെ ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി സന്ദർശിക്കണമെന്നും പിഡിപി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അൻവാർശ്ശേരിയിലേക്കുള്ള യാത്രക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മഅദനിയെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഉയർന്ന രക്തസമ്മർദ്ദവും കിഡ്നിയുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്ന നിലയിൽ ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് കൂടുതൽ പരിശോധനകളും വിദഗ്ദധ ചികിത്സയും ലഭിക്കേണ്ടതുണ്ട്. നിലവിലുള്ള ആരോഗ്യാവസ്ഥയിൽ അദ്ദേഹത്തിന് യാത്ര ചെയ്യാൻ കഴിയില്ല എന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. പിഡിപി സംസ്ഥാന കമ്മിറ്റി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മഅദനിയുടെ ആരോഗ്യാവസ്ഥ പ്രയാസകരമായി തുടരുന്ന സാഹചര്യത്തിൽ ചികിത്സക്ക് വേണ്ടി കൂടുതൽ ഇളവ് ലഭ്യമാക്കുന്നതിന് കോൺഗ്രസ് നേതൃത്വം കർണ്ണാടക സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും പിഡിപി ആവശ്യമുന്നയിക്കുന്നുണ്ട്. ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ മഅദനിക്ക് സുപ്രീംകോടതി 12 ദിവസത്തേക്ക് അനുമതി നൽകുകയായിരുന്നു. കർണാടക പൊലീസിൻ്റെ സുരക്ഷയിലാണ് മഅദനി കേരളത്തിലെത്തിയത്.