കായംകുളം: ആലപ്പുഴ ജില്ലയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ടുണ്ടായ ഫേസ്‌ബുക്ക് അക്കൗണ്ടുകൾക്കെതിരെ നിയമനടപടിക്കൊരുങ്ങി സിപിഎം നേതൃത്വം. കായംകുളത്തിന്റെ വിപ്ലവം, ചെമ്പട കായംകുളം എന്നീ അക്കൗണ്ടുകൾക്കെതിരെ സിപിഎം ഏരിയ കമ്മറ്റി ആലപ്പുഴ എസ്പിക്ക് പരാതി നൽകി.
പാർട്ടിയിലെ ചിലർ വിവരങ്ങൾ ചോർത്തി നൽകുന്നെന്നും ഇവരെ ഉടൻ കണ്ടെത്തി കർശന നടപടികൾ സ്വീകരിക്കുമെന്നും നേതാക്കൾ അറിയിച്ചു. ഈ എഫ്ബി അക്കൗണ്ടുകളിലൊന്നുമായി നിഖിൽ തോമസിന് ബന്ധമുണ്ടെന്നും ഏരിയ സെക്രട്ടറി ആരോപിച്ചു.
കായംകുളം സിപിഎമ്മിലെ ആഭ്യന്തര ഭിന്നതകളുമായി ബന്ധപ്പെട്ടാണ് കായംകുളത്തിന്റെ വിപ്ലവം, ചെമ്പട കായംകുളം എന്നീ അക്കൗണ്ടുകളുണ്ടാകുന്നത്. പാർട്ടിയിലെ പല നേതാക്കൾക്കും നേരെ ഈ ഗ്രൂപ്പുകളിൽ നിന്ന് ആക്രമണമുണ്ടായിട്ടുണ്ട്.
ചെമ്പട കായംകുളം എന്ന പേജിലാണ് നിഖിൽ ബികോം പാസാകാതെയാണ് എംകോം പ്രവേശനം നേടിയതെന്ന ആരോപണം ആദ്യമായി വന്നത്. നഗ്ന വീഡിയോ കോൾ ചെയ്ത പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗത്തെയും ഭാര്യയെ ഉപദ്രവിച്ചതിന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനെയും പാർട്ടി സസ്പെൻ്റ് ചെയ്യുവാൻ കാരണമായതും ഈ ഗ്രൂപ്പുകളാണ്.