കണ്ണൂർ: മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ കുട്ടിയുടെ അച്ഛനെ കോടതി വെറുതെവിട്ടു. 2018-ൽ എടക്കാട് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് കോടതിയുടെ വിധി. മുഴപ്പിലങ്ങാട് സ്വദേശിയെയാണ് തലശ്ശേരി അതിവേഗ സ്പെഷ്യൽ കോടതി വെറുതെവിട്ടത്.
വാടക വീട്ടിൽവെച്ച് അച്ഛൻ തന്റെ മൂന്ന് വയസുള്ള മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. കുടുംബപ്രശ്നങ്ങളുടെ പേരിലും വീട് നിർമിച്ചു നൽകാൻ ആവശ്യപ്പെട്ടത് നിഷേധിച്ച വിരോധത്തിലും കുട്ടിയുടെ അമ്മ കെട്ടിച്ചമച്ച പരാതി ആണ് ഇതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അഡ്വ. വി പി രഞ്ജിത്ത് കുമാറാണ് പ്രതിഭാഗത്തിനായി വാദിച്ചത്. പൊലീസ് ഉദ്യോഗസ്ഥർ, ഡോക്ടർ എന്നിവർ ഉൾപ്പെടെ 15 സാക്ഷികളെ കേസിൽ കോടതി വിസ്തരിച്ചതിന് ശേഷമാണ് വിധി.