'ലോകം നമ്മെ കണ്ട് ചിരിക്കും'; എക്സ് നിരോധനത്തിൽ സർക്കാരിനെ പരിഹസിച്ച് പാക് കോടതി

എക്സ് പ്ലാറ്റ്ഫോമിന്റെ വിലക്ക് ഒരാഴ്ചയ്ക്കുള്ളിൽ നീക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു
'ലോകം നമ്മെ കണ്ട് ചിരിക്കും'; എക്സ് നിരോധനത്തിൽ  സർക്കാരിനെ പരിഹസിച്ച് പാക് കോടതി

ഇസ്ലാമാബാദ്: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്നാരോപിച്ച് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സ് നിരോധിച്ച പാകിസ്താനെതിരെ രൂക്ഷ വിമർ‌ശനവുമായി പാക്കിസ്ഥാനിലെ സിന്ധ് ഹൈക്കോടതി. ചെറിയ കാര്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയാൽ ലോകം നമ്മെ നോക്കി പരിഹസിക്കുമെന്നാണ് പാകിസ്ഥാനിലെ ഹൈക്കോടതി നിരീക്ഷിച്ചത്. എക്സ് പ്ലാറ്റ്ഫോമിന്റെ വിലക്ക് ഒരാഴ്ചയ്ക്കുള്ളിൽ നീക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഒരാഴ്ചയ്ക്കുള്ളിൽ വിലക്ക് നീക്കിയില്ലെങ്കിൽ നടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. എക്സ് നിരോധിച്ചതിനെതിരെ നിരവധി ഹർജികളാണ് കോടതിയിൽ ഫയൽ ചെയ്തത്. ഏപ്രില്‍ 17ന് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് അക്വീല്‍ അഹമ്മദ് അബ്ബാസി, പാക് സർക്കാരിനെ നിശിതമായി വിമർശിക്കുകയായിരുന്നു.

പാകിസ്താൻ സർക്കാർ എക്സ് നിരോധിച്ചുവെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോ​ഗികമായി സ്ഥിരീകരിച്ചത്. ഫെബ്രുവരി മുതൽ എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് ലഭിക്കുന്നില്ലെന്ന പരാതികൾ പാകിസ്താനിൽ നിന്ന് പുറത്തുവന്നിരുന്നു. പൊതുതിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചെന്നാരോപിച്ച് ജയിലിലടച്ച മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പാർട്ടി രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതുമുതലാണ് എക്സ് ലഭിക്കുന്നതിൽ രാജ്യത്ത് തടസ്സം നേരിട്ട് തുടങ്ങിയത്.

നിർണായക പ്രതിസന്ധികളിൽ ഭരണകൂടവുമായി സഹകരിക്കാൻ എക്സ് തയ്യാറാകുന്നില്ലെന്നാണ് കോടതിയിൽ പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചത്. എക്സിനെ നിരോധിക്കാൻ മൂന്ന് കാരണങ്ങളാണ് മന്ത്രാലയം കോടതിയിൽ വ്യക്തമാക്കിയത്, ദേശീയ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനും സമഗ്രത കാത്തുസൂക്ഷിക്കുന്നതിനുമാണ് ഈ നടപടിയെന്നാണ് വിശദീകരണം. എന്നാൽ ഇത് തള്ളിയ കോടതി സർക്കാരിനെ വിമർശിക്കുകയും നിരോധനം നീക്കാൻ നിർദ്ദേശിക്കുകയുമായിരുന്നുവെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

തലസ്ഥാനമായ ഇസ്ലാമാബാദിലും ലാഹോർ, കറാച്ചി എന്നീ ന​ഗരങ്ങളിലും എക്‌സ് ലഭിക്കുന്നതിൽ വ്യാപക തടസ്സം നേരിട്ടിരുന്നു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം വോട്ടെടുപ്പ് ദിവസം രാജ്യത്തുടനീളം മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ നിരോധിച്ചിരുന്നു. ഇതിനെതിരെ അമേരിക്ക രം​ഗത്തെത്തിയിരുന്നു. പാകിസ്താനിലും ലോകമെമ്പാടുമുള്ള ആളുകൾക്കും ഇൻ്റർനെറ്റ് പ്ലാറ്റ്‌ഫോമുകൾ ലഭ്യമാകണമെന്നതാണ് അമേരിക്കയുടെ ആഗ്രഹമെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്.

'ലോകം നമ്മെ കണ്ട് ചിരിക്കും'; എക്സ് നിരോധനത്തിൽ  സർക്കാരിനെ പരിഹസിച്ച് പാക് കോടതി
ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ വെറുതെയിരിക്കില്ല;പാക് സൈനിക മേധാവിക്ക് ഇമ്രാൻ്റെ മുന്നറിയിപ്പ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com