ഗാസ: ഗാസ മുനമ്പിന്റെ വടക്കുഭാഗത്ത് ഗാസ ആരോഗ്യ മന്ത്രാലയവും സിവില്‍ ഡിഫന്‍സ് സേനയും നടത്തിയ പരിശോധനയില്‍ രണ്ട് കുഴിമാടങ്ങള്‍ കണ്ടെത്തി. അല്‍ഷിഫ ആശുപത്രിയിലും ബെയ്ത്ത് ലാഹിയയിലുമാണ് കുഴിമാടങ്ങള്‍ കണ്ടെത്തിയത്. അല്‍ഷിഫയിലെ കുഴിമാടത്തില്‍ ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഗാസ ആരോഗ്യ മന്ത്രാലയം വക്താക്കള്‍ അറിയിച്ചു. മൃതദേഹങ്ങളില്‍ മിക്കതും അഴുകിയിട്ടില്ല.
അടുത്തിടെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളാണ് കൂട്ടിയിട്ടതെന്നാണ് നിഗമനം. കൊല്ലപ്പെട്ടവരിലും കുഴിച്ചു മൂടിയവരിലും ചിലര്‍ ആശുപത്രിയിലെ രോഗികളാണെന്നാണ് നിഗമനം. മൃതദേഹങ്ങളില്‍ ബാന്‍ഡേജുകളടക്കം കണ്ടെത്തി. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ ബന്ധുക്കള്‍ അവര്‍ രോഗികളാണെന്ന് സ്ഥിരീകരിച്ചു.
ആശുപത്രിയുടെ പ്രധാന കവാടത്തിന് മുന്നില്‍ ചിലര്‍ കൊല്ലപ്പെട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കൊലപാതകങ്ങളും കുഴിച്ചിടലും കണ്ടതായി മെഡിക്കല്‍ സ്റ്റാഫും അറിയിച്ചു. വടക്കന്‍ ഗാസയിലെ ബെയ്ത് ലാഹിയയില്‍ ജീര്‍ണ്ണിച്ച 20 മൃതദേഹങ്ങളും കണ്ടെത്തി. മൃതദേഹങ്ങള്‍ അല്‍സാഫ് കുടുംബത്തിൻ്റേതാണെന്നും ഇസ്രായേല്‍ സേനയുടെ നാലു മാസത്തിന് മുമ്പേ നടന്ന നുഴഞ്ഞു കയറ്റത്തിനിടെയാണ് ഇവര്‍ കൊല്ലപ്പട്ടതെന്നും നാട്ടുകാര്‍ പറഞ്ഞു.