ടെഹ്റാൻ: ഇസ്രയേലുമായുള്ള സംഘർഷത്തിൽ പ്രതികരിച്ച് ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസി. ഇറാൻ്റെ നീക്കം നിയമപരമായ സ്വയം പ്രതിരോധമാണെന്ന് ഇബ്രാഹിം റൈസി പറഞ്ഞു. എന്നാൽ ആക്രമണത്തെ അപലപിച്ച് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും രംഗത്തെത്തി. റഷ്യൻ സൂപ്പർസോണിക് മിസൈൽ വാഹിനി മെഡിറ്ററേനിയൻ കടലിലേക്ക് പ്രവേശിച്ചു. എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്ന് പാക്കിസ്ഥാൻ്റെ പ്രതികരണം. ആക്രമണത്തിന് തിരിച്ചടി ഉടനുണ്ടാകുമെന്നായിരുന്നു ഇസ്രയേലിൻ്റെ പ്രതികരണം.
ഇസ്രയേലിൻ്റെ സുരക്ഷയ്ക്കായി നിലകൊള്ളുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ദേശീയ സുരക്ഷാ സംഘവുമായി കൂടിക്കാഴ്ച നടത്തി. രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ ഇസ്രയേലിലെ സാഹചര്യം വിലയിരുത്തി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ബൈഡൻ ഫോണിൽ സംസാരിച്ചു. ഇസ്രയേലിലേക്ക് ഇറാൻ തൊടുത്ത ചില ഡ്രോണുകൾ യുഎസ് സേന തകർത്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭ രംഗത്തെത്തി. ലോകത്തിന് ഇനിയൊരു യുദ്ധം താങ്ങാൻ കഴിയില്ലെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. ശത്രുത അവസാനിപ്പിക്കണമെന്നും രാജ്യങ്ങൾ സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘർഷത്തെ അപലപിച്ച് കാനഡയും രംഗത്തെത്തി. യുഎൻ സുരക്ഷാ കൗൺസിലിൻ്റെ അടിയന്തര യോഗം വിളിക്കണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടു. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 1.30ന് യുഎൻ രക്ഷാസമിതി അടിയന്തര യോഗം ചേരും.