ബീജിങ്: ഭിന്നശേഷിക്കാരിയായ ഭാര്യയെ ചവർ എന്ന് വിളിച്ച ഭർത്താവിന് വിവാഹമോചന കോടതി വിധിച്ചത് 352000 രൂപ. ഭാര്യക്ക് നേരെ മോശം പരാമർശം നടത്തിയതിന് നഷ്ടപരിഹാരമായാണ് കോടതി തുക വിധിച്ചത്. ഗാർഹിക പീഡനത്തിന്റെ കീഴിലാണ് ഈ കേസ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഷാഹോ എന്നയാൾ തന്റെ ഭാര്യയെ നിരന്തരമായി മോശം വാക്കുകൾ വിളിച്ച് അപമാനിക്കുമായിരുന്നുവെന്ന് കോടതി കണ്ടെത്തി.
2007 ലാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് രണ്ട് മക്കളുമുണ്ട്. 2015 ലുണ്ടായ അപകടത്തിൽ ഷാഹോയുടെ ഭാര്യയ്ക്ക് വൈകല്യം സംഭവിച്ചു. ഇതോടെ ഇവരുടെ ജീവിതം ആകെ മാറി. കാർ അപകടത്തിന് ശേഷം, ഷാവോയ്ക്ക് ഭാര്യയോടുള്ള മനോഭാവം മാറി. ഷാവോ ഭാര്യയോട് മോശമായി പെരുമാറാൻ തുടങ്ങി. തുടർന്ന് വിവാഹമോചനം ആവശ്യപ്പെട്ടു. വിവാഹമോചനത്തിന് സമ്മതം നൽകിയ ഭാര്യ എന്നാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.
ഷാവോ തൻ്റെ ഭാര്യയോട് സ്നേഹമോ കരുതലോ കാണിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. അപകടം സംഭവിച്ച ഭാര്യക്ക് പിന്തുണ നൽകുന്നതിന് പകരം അപമാനിക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. 2016-ലെ ചൈനയുടെ ഗാർഹിക പീഡന വിരുദ്ധ നിയമപ്രകാരം ഇരകൾക്ക് ഗുരുതരമായ പരിക്കോ മരണമോ ഉണ്ടാക്കുന്ന സാഹചര്യത്തിൽ പ്രതിക്ക് ഏഴ് വർഷം വരെ തടവ് ലഭിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്.