ബാൾട്ടിമോർ അപകടം; ആറ് പേർ മരിച്ചു; തെരച്ചിൽ അവസാനിപ്പിച്ചു

ഇടിയുടെ ആഘാതത്തിൽ പാലം പൂർണമായും തകർന്ന് നദിയിലേക്കു വീണു
ബാൾട്ടിമോർ അപകടം; ആറ് പേർ മരിച്ചു; തെരച്ചിൽ അവസാനിപ്പിച്ചു

ന്യൂയോർക്ക്: ചരക്കുകപ്പൽ ബാൾട്ടിമോർ പാലത്തിലിടിച്ചുണ്ടായ അപകടത്തിൽ കാണാതായ ആറ് പേർ മരിച്ചതായി റിപ്പോർട്ട്. ഇവർക്കായുള്ള തിരച്ചിൽ കോസ്റ്റ് ​ഗാർഡ് അവസാനിപ്പിച്ചു. പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ശ്രീലങ്കയിലേക്ക് ചരക്കുമായി യാത്ര തിരിച്ച, സിങ്കപ്പൂർ കൊടിയുള്ള ദാലി എന്ന കപ്പൽ കഴിഞ്ഞ ദിവസമാണ് പാലത്തിലിടിച്ചത്. തുറമുഖത്തുനിന്ന് പുറപ്പെട്ട് അരമണിക്കൂറിനകമായിരുന്നു അപകടം.

അപകടസമയം 22 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെല്ലാം ഇന്ത്യക്കാരാണെന്നും സുരക്ഷിതരാണെന്നും കപ്പൽ കമ്പനിയായ സിനെർജി സ്ഥിരീകരിച്ചു. കപ്പലിൽ വൈദ്യുതി ബന്ധം നഷ്ടമായെന്നും അലേർട്ട് ലഭിച്ചെന്നും ഉദ്യോഗസ്ഥർ പറയുന്നു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ബാൾട്ടിമോറിലെ സീഗർട്ട് മറൈൻ ടെർമിനലിൽനിന്ന് കപ്പൽ പുറപ്പെട്ടത്. ഏകദേശം ഒന്നരയോടെ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിന്റെ തൂണിലേക്ക് കപ്പൽ ഇടിച്ചു കയറുകയായിരുന്നു. പറ്റാപ്സ്‌കോ നദിക്കു മുകളില്‍ രണ്ടരക്കിലോമീറ്റര്‍ നീളമുള്ള നാലുവരി പാലമാണ് തകര്‍ന്ന് വീണത്.

ഇടിയുടെ ആഘാതത്തിൽ പാലം പൂർണമായും തകർന്ന് നദിയിലേക്കു വീണു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു. ചരക്കുകപ്പലിന്റെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്നത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കാണ്. പാലക്കാട് സ്വദേശിയായ ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിയുടെ സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെ കപ്പലാണ് കഴിഞ്ഞ ദിവസം ബാള്‍ട്ടിമോറിലെ പാലത്തില്‍ ഇടിച്ചത്. ലോകത്തെ മുന്‍നിര കപ്പല്‍ കമ്പനികളില്‍ ഒന്നാണ് സിനര്‍ജി മറൈന്‍ ഗ്രൂപ്പ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com