നേപ്പാള്‍ യുവാക്കള്‍ തങ്ങളുടെ സൈന്യത്തില്‍ ചേർന്നത് അനധികൃതമായി, മടങ്ങാൻ തയാറാവുന്നില്ല: റഷ്യ

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ട നേപ്പാള്‍ പൗരന്മാരുടെ മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് അയക്കുന്നതിനും പരിക്കേറ്റവർക്ക് ചികിത്സാ സൗകര്യങ്ങൾ നൽകുന്നതിനും മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പണ്‍ ആവശ്യപ്പെട്ടു.
നേപ്പാള്‍ യുവാക്കള്‍ തങ്ങളുടെ സൈന്യത്തില്‍ ചേർന്നത് അനധികൃതമായി, മടങ്ങാൻ തയാറാവുന്നില്ല: റഷ്യ

കാഠ്മണ്ഡു: സൈന്യത്തിൽ ചേരാൻ അനധികൃതമായി റഷ്യയിലെത്തിയ നേപ്പാൾ പൗരന്മാരിൽ പലരും സ്വന്തം നാട്ടിലേക്ക് മടങ്ങാൻ തയാറാവുന്നില്ലെന്ന് റഷ്യൻ അംബാസഡർ അലക്‌സി നോവിക്കോവ്. നേപ്പാള്‍ ധനകാര്യമന്ത്രി ബർസമാൻ പണ്ണുമായുള്ള കൂടികാഴ്ചയിലായിരുന്നു റഷ്യന്‍ അംബാസഡറുടെ പ്രതികരണം. റഷ്യൻ സൈനിക സേനയിൽ റിക്രൂട്ട് ചെയ്ത നേപ്പാളി യുവാക്കളെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ റഷ്യൻ സർക്കാരിനോട് പണ്‍ അഭ്യർത്ഥിച്ചിരുന്നു. ഉഭയകക്ഷി കരാറില്ലാതെ റഷ്യൻ സൈന്യത്തിൽ നേപ്പാളി യുവാക്കളെ റിക്രൂട്ട് ചെയ്തെന്ന റിപ്പോർട്ടുകളിൽ പണ്‍ ആശങ്ക പ്രകടിപ്പിച്ചു.

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്കു വേണ്ടി പോരാടുന്നതിനിടെ 19 -ല്‍ അധികം നേപ്പാള്‍ യുവാക്കൾക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ട നേപ്പാള്‍ പൗരന്മാരുടെ മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് അയക്കുന്നതിനും പരിക്കേറ്റവർക്ക് ചികിത്സാ സൗകര്യങ്ങൾ നൽകുന്നതിനും മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പണ്‍ ആവശ്യപ്പെട്ടു.

എന്നാല്‍ റഷ്യൻ സൈന്യത്തിൽ നേപ്പാള്‍ പൗരന്മാർ എത്തുന്നതില്‍ നേപ്പാള്‍ സര്‍ക്കാരിനോ റഷ്യന്‍ സർക്കാരിനോ പങ്ക് ഇല്ലെന്നും റഷ്യൻ അംബാസഡർ പറഞ്ഞു. സൈന്യത്തിൽ ചേരാൻ റഷ്യൻ സർക്കാര്‍ ആരെയും നിർബന്ധിച്ചിട്ടില്ല. ഇന്ത്യയും ദുബായും ഉൾപ്പെടെയുള്ള അനധികൃത റൂട്ടുകളിലൂടെ റഷ്യയില്‍ എത്തുന്ന നേപ്പാളികൾ സ്വയം സൈന്യത്തില്‍ ചേരുന്നതാണ്. സൈന്യത്തിൽ ചേരാൻ അനധികൃത മാർഗങ്ങളിലൂടെ റഷ്യയിലെത്തിയ നേപ്പാൾ പൗരന്മാരിൽ പലരും സ്വന്തം നാട്ടിലേക്ക് മടങ്ങാൻ താത്പര്യം കാണിക്കുന്നില്ലെന്നും അലക്‌സി നോവിക്കോവ് പറയുന്നു.

യുക്രൈന്‍ സൈന്യം ബന്ദികളാക്കായ നേപ്പാളി പൗരന്മാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും നോവിക്കോവ് അറിയിച്ചു. ബന്ദികളാക്കിയ അഞ്ച് നേപ്പാള്‍ പൗരന്മാരുടെ ചിത്രം യുക്രൈന്‍ പുറത്തുവിട്ടിരുന്നു. റഷ്യ ബന്ദികളാക്കിയ യുക്രൈന്‍ സൈനികാംഗങ്ങളെ വിട്ട് കൊടുത്ത് യുക്രൈന്‍ സൈന്യം ബന്ദികളാക്കിയവരെ മോചിപ്പിക്കാനാണ് ശ്രമം.

നേപ്പാള്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അമൃത് ബഹാദൂർ റായ് പറയുന്നതനുസരിച്ച്, റഷ്യൻ സൈന്യത്തിൽ ചേർന്ന 270 നേപ്പാളി യുവാക്കൾ മോസ്കോയിലെ നേപ്പാൾ എംബസിയുടെ കോൺസുലർ വിഭാഗത്തിൽ നാട്ടിലേക്ക് മടങ്ങുന്നതിന് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇവരിൽ അമ്പതോളം പേർ ഇതിനകം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 600-ലധികം നേപ്പാളി യുവാക്കൾ റഷ്യൻ സൈന്യത്തിൽ ചേർന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.

നേപ്പാളിലെ ജലവൈദ്യുത ഉൽപാദനത്തിലും രാസവള നിർമാണത്തിലും നിക്ഷേപം നടത്താനും റഷ്യന്‍ സർക്കാരിനോട് ധനമന്ത്രി പൺ അഭ്യര്‍ഥിച്ചു. "രാജ്യത്ത് ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് ഞങ്ങൾ ഒരു അന്താരാഷ്ട്ര വിപണി ഉറപ്പുനൽകിയിട്ടുണ്ട്. നേപ്പാളിലെ ജലവൈദ്യുത മേഖല അന്താരാഷ്ട്ര നിക്ഷേപത്തിന് അനുയോജ്യമായ മേഖലയാണ്" അദ്ദേഹം നോവിക്കോവിനോട് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com