റഷ്യൻ സൈന്യം യുക്രൈനില്‍ അഴിച്ചുവിടുന്നത് 'വ്യവസ്ഥാപിത' ക്രൂരതയും ബലാത്സംഗവും; യുഎൻ റിപ്പോര്‍ട്ട്

പുരുഷ തടവുകാരും ലൈം​ഗികാതിക്രമ ഇരകളാണെന്നും ബലാത്സം​ഗ ഭീഷണി നേരിടുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു
റഷ്യൻ സൈന്യം യുക്രൈനില്‍ അഴിച്ചുവിടുന്നത് 'വ്യവസ്ഥാപിത' ക്രൂരതയും ബലാത്സംഗവും; യുഎൻ റിപ്പോര്‍ട്ട്

ജനീവ: യുക്രൈനിൽ റഷ്യ മനുഷ്യാവകാശ ലംഘനങ്ങളും യുദ്ധക്കുറ്റങ്ങളും തുടരുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണസംഘം. വ്യവസ്ഥാപിത കുറ്റകൃത്യങ്ങൾ എന്ന വാക്കാണ് യുക്രൈനിലെ ക്രൂരതയെ വിശേഷിപ്പിക്കാൻ ഇവർ ഉപയോ​ഗിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി തുടരുന്ന റഷ്യൻ ആക്രമണം ഇപ്പോഴും തുടരുകയാണ്. യുക്രൈനിലെ ഒഡേസയിൽ റഷ്യ ഇന്ന് നടത്തിയ ആക്രമണത്തിൽ ഇന്നും രക്ഷാപ്രവ‍ർത്തകരടക്കം 16 പേർ കൊല്ലപ്പെട്ടിരുന്നു.

രാജ്യത്തുടനീളം റഷ്യ നടത്തുന്നത് അതിക്രൂര പീഡനമാണ്. ജനങ്ങളെ ക്രൂരമായാണ് റഷ്യൻ സേന ആക്രമിക്കുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളുടെയും അന്താരാഷ്ട്ര മനുഷ്യത്വ നിയമങ്ങളുടെയും ലംഘനങ്ങളാണ് യുക്രൈനിൽ നടക്കുന്നതെന്ന് തെളിവുകൾ വ്യക്തമാക്കുന്നുവെന്ന് ഉന്നതതല അന്വേഷണ കമ്മീഷൻ (Commission of Inquiry -COI) തലവൻ എറിക് മോസ് പറഞ്ഞു.

പലഘട്ടങ്ങളിലായി 16 തവണ യുക്രൈൻ സന്ദർശിച്ച് 800 പേരുമായി സംസാരിച്ചതിന് ശേഷമാണ് റിപ്പോർ‌ട്ട് തയ്യാറാക്കിയതെന്നും സംഘം വ്യക്തമാക്കി. യുദ്ധ തടവുകാർക്ക് നേരെ അതിഭീകരമായ ക്രൂരതകളാണ് റഷ്യ അഴിച്ചുവിടുന്നത്. സ്ത്രീകൾക്ക് നേരെ ബലാത്സംഘവും ലൈം​ഗികാതിക്രമങ്ങളും നടത്തുന്നു. പുരുഷ തടവുകാരും ലൈം​ഗികാതിക്രമ ഇരകളാണെന്നും ബലാത്സം​ഗ ഭീഷണി നേരിടുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് യുക്രേനിയൻ കുട്ടികളെ നിയമവിരുദ്ധമായി മാറ്റിയതിനുള്ള തെളിവുകളും കണ്ടെത്തി. യുക്രൈന്റെ ആർക്കൈവ്സിലുളള രേഖകൾ റഷ്യ കൊള്ളയടിച്ചതിനെ യുദ്ധക്കുറ്റമായിത്തന്നെയാണ് യു എൻ വിശേഷിപ്പിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com