ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാനുള്ള പോരാട്ടത്തിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വിജയം. 15 സ്റ്റേറ്റുകളിലേക്ക് നടന്ന സൂപ്പർ ട്യൂസ്ഡേ പോരാട്ടത്തിൽ ഫലംവന്ന 11 ഇടത്തും ട്രംപ് വിജയിച്ചു.
അലബാമ, കൊളറാഡോ, അർക്കൻസസ്, മെയ്ൻ, നോർത്ത് കരോലിന. ഒക്ലഹോമ, ടെന്നസി, ടെക്സസ്, വെർജീനിയ, മസാച്ചുസെറ്റ്സ്, മിനസോട്ട എന്നിവിടങ്ങളിലാണ് ട്രംപിന് അനുകൂലമായി വിധിയെഴുതിയത്. ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും ജോ ബൈഡനും ട്രംപും തമ്മില്‍ ഏറ്റുമുട്ടാനുള്ള സാധ്യതയേറി.
വെർമോണ്ടിൽ മാത്രമാണ് നിക്കി ഹാലിക്ക് നേരിയ മുന്നേറ്റമുണ്ടായത്. യുഎൻ അംബാസഡർ കൂടിയായ നിക്കി ഹാലി വെല്ലുവിളി ഉയർത്തുമെന്ന് കരുതിയെങ്കിലും സ്ഥാനാർഥിത്വത്തിനായുള്ള പോരാട്ടത്തിൽ തുടക്കം മുതൽ ട്രംപിന്റെ മുന്നേറ്റമാണുണ്ടായത്.14 സ്റ്റേറ്റുകളിലും ജയിച്ചാണ് ബൈഡന്റെയും മുന്നേറ്റം.