'മൂന്ന് ദിവസം മുമ്പ് പുടിൻ എൻ്റെ ഭർത്താവിനെ കൊന്നു'; കണ്ണീരടക്കി യൂലിയ നവൽനയ

മൂന്ന് വർഷത്തെ പീഡനത്തിനു ശേഷമാണ് അലക്സി ജയിലിൽ മരിച്ചതെന്നും ജൂലിയ നവൽനയ പറഞ്ഞു
'മൂന്ന് ദിവസം മുമ്പ് പുടിൻ എൻ്റെ ഭർത്താവിനെ കൊന്നു'; കണ്ണീരടക്കി യൂലിയ നവൽനയ

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലക്സി നവാല്‍നിയുടെ മരണം രാഷ്ട്രീയ ലോകത്ത്‌ ചർച്ചയായതിന് പിന്നാലെ വീണ്ടും പുടിനെതിരെ രൂക്ഷവിമർശനവുമായി അലക്സിയുടെ ഭാര്യ യൂലിയ നവൽനയ. മൂന്ന് ദിവസം മുമ്പ് വ്ളാദിമിര്‍ പുടിൻ തന്റെ ഭർത്താവ് അലക്സി നവൽനിയെ കൊന്നുവെന്ന് ഭാര്യ യൂലിയ നവൽനയ പറഞ്ഞു. കരഞ്ഞു കൊണ്ടുള്ള യൂലിയയുടെ വീഡിയോ പുറത്തുവന്നു. മൂന്ന് വർഷത്തെ പീഡനത്തിനു ശേഷമാണ് അലക്സി ജയിലിൽ മരിച്ചതെന്നും ജൂലിയ നവൽനയ പറഞ്ഞു. “അലക്സിക്കു വേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം, മുമ്പത്തേതിനേക്കാൾ കൂടുതൽ തീവ്രമായി പോരാടുക എന്നതാണ്,” അവർ പറഞ്ഞു.

യുദ്ധത്തിനും അഴിമതിക്കും അനീതിക്കുമെതിരായി പോരാടാൻ, ന്യായമായ തിരഞ്ഞെടുപ്പുകൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടാൻ, നമ്മുടെ രാജ്യം തിരിച്ചുപിടിക്കാൻ എല്ലാ അവസരങ്ങളും നാം ഉപയോഗിക്കേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി. തൻ്റെ ഭർത്താവിനെ കൊന്നവരെ പുറത്തുകൊണ്ടുവരുമെന്നും അവർ പ്രതിജ്ഞയെടുത്തു. പുടിൻ അലക്‌സിയെ എന്തിനാണ് കൊലപ്പെടുത്തിയതെന്ന് തങ്ങൾക്ക് കൃത്യമായി അറിയാം. ആരാണ് ഈ കുറ്റകൃത്യം നടത്തിയതെന്നും അത് എങ്ങനെ നടത്തിയെന്നും തങ്ങൾ തീർച്ചയായും കണ്ടെത്തുമെന്നും ഭാര്യ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം "ഞാൻ നിന്നെ സ്നേഹിക്കുന്നു'' എന്ന കുറിപ്പോടെ യൂലിയ പങ്കുവച്ച അലക്സി നവാല്‍നിക്കൊപ്പമുള്ള ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. അലക്സി നവാല്‍നിയുടെ മരണത്തിൽ പുടിനെ ശിക്ഷിക്കണമെന്ന് മ്യൂണിച്ചിൽ നടന്ന പാശ്ചാത്യ സുരക്ഷാ സമ്മേളനത്തിൽ സംസാരിക്കവെ യൂലിയ നവൽനയ പറഞ്ഞിരുന്നു. 'പുടിൻ്റെ സർക്കാർ നിരന്തരം നുണ പറയുകയാണ്. എന്റെ ഭർത്താവ് മരിച്ചതില്‍ പുടിൻ ശിക്ഷിക്കപ്പെടാതെ പോകില്ല. നമ്മൾ ഒന്നിച്ച് ഈ തിന്മക്കെതിരെ പോരാടണം. റഷ്യയിലെ ഈ ദുഷിച്ച ഭരണകൂടത്തിനെതിരെ പോരാടണം", അവർ പറഞ്ഞു.

പുടിൻ്റെ സർക്കാരിനെതിരെ ഐക്യപ്പെടണമെന്നും അവർ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. പുടിന്റേയും റഷ്യന്‍ഭരണകൂടത്തിന്റേയും അഴിമതിക്കഥകള്‍ ബ്ലോഗിലൂടെ ജനങ്ങളുടെ മുന്നിലെത്തിച്ചായിരുന്നു നവാല്‍നി പൊതുരംഗത്ത് സജീവമായത്. പിന്നീട് രാഷ്ട്രീയത്തിലിറങ്ങിയതോടെ നവാല്‍നി പുടിന് കൂടുതല്‍ തലവേദനയായി. ജനപിന്തുണയേറുകയും ചെയ്തു. 2020-ല്‍ വിഷപ്രയോഗത്തിലൂടെ നവാല്‍നിയെ കൊലപ്പെടുത്താന്‍ ശ്രമം നടന്നെങ്കിലും ദൗത്യം വിജയിച്ചില്ല. വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു.

തടവിൽ കഴിഞ്ഞിരുന്ന യമാലോ-നെനെറ്റ്സ് ജില്ലയിലെ ജയിലിലെ ഉദ്യോ​ഗസ്ഥരാണ് നവാല്‍നി മരിച്ചെന്ന വിവരം അറിയിച്ചത്. ആർക്ടിക് പ്രിസൺ കോളനിയിലെ ജയിലില്‍ 19 വർഷത്തെ ജയിൽശിക്ഷ അനുഭവിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച നടക്കാൻ പോയി വന്നതിന് ശേഷം അദ്ദേഹത്തിന് അസ്വസ്ഥത തോന്നി. ഉടൻ തന്നെ ബോധം നഷ്ടപ്പെട്ടു. എമർജൻസി മെഡിക്കൽ സ്റ്റാഫ് എത്തി അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും രക്ഷിക്കാനായില്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com