പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ ട്രംപിന് തിരിച്ചടി; ക്രിമിനല്‍ വിചാരണ മാര്‍ച്ചില്‍ തുടങ്ങും

ബന്ധം പുറത്തുപറയാതിരിക്കാന്‍ പോണ്‍ സ്റ്റാര്‍ സ്‌റ്റോമി ഡാനിയല്‍സിന് 2016ല്‍ പണം നല്‍കിയെന്ന ആരോപണത്തിലാണ് ട്രംപ് വിചാരണ നേരിടുന്നത്
പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ ട്രംപിന് തിരിച്ചടി; ക്രിമിനല്‍ വിചാരണ മാര്‍ച്ചില്‍ തുടങ്ങും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ക്രിമിനല്‍ വിചാരണ അടുത്ത മാസം തുടങ്ങു. മാര്‍ച്ച് 25ന് ന്യൂയോര്‍ക്കിലെ കോടതിയിലാണ് നടപടികള്‍ ആരംഭിക്കുന്നത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് നല്‍കിയ അപേക്ഷ കോടതി തള്ളുകയായിരുന്നു. പോണ്‍ സ്റ്റാര്‍ സ്‌റ്റോമി ഡാനിയല്‍സിന് 2016ല്‍ പണം നല്‍കിയെന്ന ആരോപണത്തിലാണ് ട്രംപ് വിചാരണ നേരിടുന്നത്.

ക്രിമിനല്‍ വിചാരണ നേരിടുന്ന ആദ്യ അമേരിക്കന്‍ മുന്‍ പ്രസിഡന്റാണ് ട്രംപ്. സ്റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം പുറത്തുവരാതിരിക്കാന്‍ 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് 1,30,000 ഡോളര്‍ നല്‍കിയെന്നാണ് പരാതി. എന്നാല്‍ ഈ ആരോപണം ട്രംപ് നിഷേധിച്ചു. രേഖകളില്‍ കൃത്രിമം കാണിച്ചെന്നുള്‍പ്പടെയുള്ള വകുപ്പുകളും ട്രംപിനെതിരെ ചുമത്തിയിട്ടുണ്ട്. മാത്രമല്ല 34 വഞ്ചനാ കുറ്റങ്ങളും മുന്‍ പ്രസിഡന്റിനെതിരെയുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നതെന്നത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി പ്രൈമറി മത്സരരംഗത്തുള്ള ട്രംപിന് തിരിച്ചടിയാണ്. റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ട്രംപാണ് മുന്നിലുള്ളത്.

വിചാരണ റദ്ദാക്കുകയോ വൈകിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രംപ് കോടതിയെ സമീപിച്ചിരുന്നു. വിചാരണ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു വാദം. എന്നാല്‍ ഇത് ജഡ്ജി ജുവാന്‍ മെക്കാന്‍ തള്ളുകയായിരുന്നു. അവഹേളനം എന്നാണ് കോടതി നടപടിയെ ട്രംപ് വിശേഷിപ്പിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ വീണ്ടും മത്സരിക്കുകയാണെന്നിരിക്കെ, കോടതിയില്‍ ഹാജരാകലും പ്രചാരണവും എങ്ങനെ ഒരുമിച്ച് പോകുമെന്നാണ് ട്രംപ് ചോദിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com