ഇറാനിലെ ഇരട്ട സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്ഐഎസ്

ഇറാനിലെ കെർമാനിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ 84 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 188 പേർക്ക് പരിക്കേറ്റു
ഇറാനിലെ ഇരട്ട സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്ഐഎസ്

ബെയ്റൂട്ട്: ഇറാനിലെ ഇരട്ട സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദിസ്റ്റ് ഗ്രൂപ്പ്. ടെലഗ്രാമിലൂടെ നടത്തിയ പ്രസ്താവനയിലാണ് ഐഎസ്ഐഎസ് സ്ഫോടനത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ഇറാനിയൻ റെവല്യൂഷണറി ഗാർഡ്‌സിൻ്റെ ജനറലായിരുന്ന ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപം സ്ഫോടനം നടത്തിയത് തങ്ങളാണെന്നാണ് പ്രസ്താവനയിൽ ഐഎസ്ഐഎസിൻ്റെ ജിഹാദി വിഭാഗം അവകാശപ്പെട്ടിരിക്കുന്നത്.

ആക്രമണത്തിന് ഉത്തരവാദികളെന്ന് പറയുന്ന മുഖംമൂടി ധരിച്ച രണ്ടുപേരുടെ ചിത്രവും ജിഹാദി ഗ്രൂപ്പ് പുറത്തുവിട്ടു. ഒമർ അൽ മുവാഹിദ്’, സെയ്ഫുള്ള അൽ മുജാഹിദ് എന്നിങ്ങനെയാണ് അക്രമികളുടെ പേരുകൾ ഐഎസ് പറഞ്ഞിരിക്കുന്നത്. ആക്രമണകാരികൾ ഇറാനികളാണോ വിദേശികളാണോ എന്ന് വ്യക്തമല്ല. സ്ഫോടനങ്ങൾ നടക്കുമ്പോൾ ഖാസിം സുലൈമാനിയുടെ ചിത്രങ്ങളുള്ള ബാനറുകളുമായി റോഡിലൂടെ വലിയ ജനക്കൂട്ടം ഘോഷയാത്രയിൽ പങ്കെടുക്കുന്നത് ഇറാനിയൻ സ്റ്റേറ്റ് ടിവി സംപ്രേഷണം ചെയ്ത ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഒരു സ്‌ഫോടനത്തെത്തുടർന്ന് ആളുകൾ നിലവിളിക്കുന്നതും പരിഭ്രാന്തരായി ഓടുന്നതും ദൃശ്യങ്ങളിലുണ്ട്.

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ആക്രമണത്തോട് രൂക്ഷമായാണ് പ്രതികരിച്ചത്. ക്രൂരരായ കുറ്റവാളികൾക്ക് ഇനി മുതൽ തങ്ങളെ ശക്തമായി നേരിടേണ്ടി വരുമെന്നും കടുത്ത പ്രതികരണമുണ്ടാകുമെന്നത് നിസംശയമാണെന്നും അയത്തുള്ള ഖമേനി ബുധനാഴ്ച വൈകുന്നേരം പ്രസ്താവനയിലൂടെ വ്യക്തമാക്കി. സ്ഫോടനത്തെ തുടർന്ന് ശക്തമായ വിമർശനമാണ് ഇറാൻ പ്രഡിഡൻ്റിൻ്റെ രാഷ്ട്രീയ ഉപദേഷ്ടാവ് മുഹമ്മദ് ജംഷീദി എക്സിൽ കുറിച്ചത്. "അമേരിക്കയ്ക്കും ഇസ്രായേലിനും പങ്കില്ലെന്ന് വാഷിംഗ്ടൺ പറയുന്നു. ശരിക്കും? ഒരു കുറുക്കൻ ആദ്യം സ്വന്തം ഗുഹയുടെ മണം പിടിക്കുന്നു, ഒരു തെറ്റും ചെയ്യരുത്. ഈ കുറ്റകൃത്യത്തിൻ്റെ ഉത്തരവാദിത്തം യുഎസിലും സയണിസ്റ്റ് ഭരണകൂടത്തിലും (ഇസ്രായേൽ) നിക്ഷിപ്തമാണ്, തീവ്രവാദം ഒരു ഉപകരണം മാത്രമാണ്,” എന്നായിരുന്നു മുഹമ്മദ് ജംഷീദി എക്സിൽ കുറിച്ചത്.

ഇറാനിലെ കെർമാനിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ 84 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 188 പേർക്ക് പരിക്കേറ്റു. അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്‍റെ മുന്‍ സൈനികമേധാവി ജനറല്‍ ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് അടുത്തായാണ് രണ്ട് സ്ഫോടനങ്ങൾ നടന്നത്. സുലൈമാനി കൊല്ലപ്പെട്ടതിന്റെ നാലാംവാർഷികത്തിലാണ് ഇരട്ട സ്ഫോടനമുണ്ടായത്. സുലൈമാനിയുടെ ചരമവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുന്നതിനായി ഒത്തുകൂടിയവരാണ് കൊല്ലപ്പെട്ടവരിൽ അധികവും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com