ടെൽഅവീവ്: അന്താരാഷ്ട്ര പിന്തുണയുണ്ടെങ്കിലും ഇല്ലെങ്കിലും ഗാസയിൽ യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ. യുദ്ധം ആരംഭിച്ചത് മുതൽ ഇസ്രയേലിന് ശക്തമായ പിന്തുണ നൽകിയ അമേരിക്ക പോലും ഇസ്രയേലിൻ്റെ യുദ്ധനീതിയെ വിമർശിച്ച സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. യുദ്ധം ആരംഭിച്ച് മൂന്ന് മാസം പിന്നിടുന്ന സാഹചര്യത്തിൽ ഗാസയിൽ കനത്ത ആൾനാശമാണ് സംഭവിച്ചിരിക്കുന്നത്. ആശുപത്രികൾ പോലും ആക്രമിക്കുന്ന ഇസ്രയേൽ നിലപാട് ലോകവ്യാപക വിമർശനത്തിന് വഴിവെച്ചിരുന്നു. ഹമാസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നതനുസരിച്ച് 18,600ലേറെ ആളുകളാണ് ഗാസയിൽ കൊല്ലപ്പെട്ടിരിക്കുന്നത്. ഇവരിൽ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. വീടുകളും സ്കൂളുകളും റോഡുകളും ഉൾപ്പെടെ തകര്‍ത്തതിലൂടെ സമാനതകളില്ലാത്ത നാശനഷ്ടമാണ് ഗാസയിൽ സംഭവിച്ചിരിക്കുന്നത്.
ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ ചൊവ്വാഴ്ച വെടിനിർത്തലിനുള്ള നോൺ-ബൈൻഡിംഗ് പ്രമേയത്തിന് വലിയ പിന്തുണ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം ശക്തിപ്പെടുത്തിയിരുന്നു. ഗാസയിലെ ഏറ്റവും വലിയ നഗര കേന്ദ്രമായ ഗാസ സിറ്റിയിലും തെക്ക് ഖാൻ യൂനിസിലും റഫയിലും ഇസ്രയേൽ കനത്ത ആക്രമണം തുടരുകയാണ്. കുടിയൊഴിപ്പിക്കപ്പെട്ട ആയിരക്കണക്കിന് ആളുകൾ താൽക്കാലിക കൂടാരങ്ങളിലാണ് പലയിടത്തും താമസിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ ഇവരുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വെടിനിർത്തൽ സമയത്ത് വിതരണം പുനരാരംഭിച്ച അവശ്യവസ്തുക്കളുടെ ഗാസയിലേയ്ക്കുള്ള വരവും ഏതാണ്ട് നിലച്ചിട്ടുണ്ട്. ഭക്ഷണം, കുടിവെള്ളം, മരുന്നുകൾ, ഇന്ധനം എന്നിവയുടെ വിതരണം കുറഞ്ഞതോടെ ജനജീവിതം ദുരിതത്തിലാണ്.
ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ ചൊവ്വാഴ്ച വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയിരുന്നു. ആകെയുള്ള 193 രാജ്യങ്ങളിൽ 153 രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചിരുന്നു. നേരത്തെ റഷ്യൻ-യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പ്രമേയത്തെ 140 രാജ്യങ്ങളാണ് പിന്തുണച്ചത്. അമേരിക്ക പ്രമേയത്തിനെതിരെ വോട്ട് രേഖപ്പെടുത്തിയപ്പോൾ അമേരിക്കൻ സഖ്യത്തിലുള്ള ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. 'ഗാസയിൽ സാധാരണക്കാർക്ക് സുരക്ഷിതമായ ഇടം കുറയുന്നതിൽ തങ്ങൾ ആശങ്കാകുലരാണ്', എന്ന സംയുക്ത പ്രസ്താവനയും ഇവർ നടത്തി.
നേരത്തെ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനും ഇസ്രയേലിനെതിരെ രംഗത്ത് വന്നിരുന്നു. 'ഒക്ടോബർ 7 ആക്രമണത്തിന് തൊട്ടുപിന്നാലെ ഇസ്രയേലിനെ ലോകത്തെ ഭൂരിഭാഗവും പിന്തുണച്ചിരുന്നു, എന്നാൽ അവർ നടത്തിയ വിവേചനരഹിതമായ ബോംബാക്രമണത്തിലൂടെ അവർക്ക് പിന്തുണ നഷ്ടപ്പെടാൻ തുടങ്ങിയിരുന്നു', എന്നായിരുന്നു ബൈഡൻ്റെ പ്രസ്താവന. ഈ സാഹചര്യത്തിലാണ് മുഖ്യസഖ്യകക്ഷിയായ അമേരിക്കയുടെ വിമർശനം വകവയ്ക്കാതെ ഹമാസിനെതിരായ യുദ്ധം തുടരുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രയേൽ വിദേശകാര്യ മന്ത്രി എലി കോഹനാണ് അന്താരാഷ്ട്ര പിന്തുണയോടെയോ അല്ലാതെയോ ഹമാസിനെതിരായ യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ചത്. സംഘർഷാനന്തര ഗാസ എങ്ങനെ ഭരിക്കപ്പെടുമെന്ന കാര്യത്തിൽ വാഷിംഗ്ടണുമായി ഇസ്രയേലിന് വിയോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ വ്യാഴാഴ്ച ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സന്ദർശിക്കും.
ഗാസക്കാർക്ക് സമയവും സാധ്യതകളും തീർന്നുവെന്ന് പലസ്തീനിയൻ അഭയാർത്ഥി ഏജൻസിയുടെ തലവൻ ഫിലിപ്പ് ലസാരിനി പറഞ്ഞതോടെയാണ് യുഎന്നിൽ വോട്ടെടുപ്പ് നടന്നത്. ഗാസയിലെ 2.4 ദശലക്ഷം ആളുകളിൽ 1.9 ദശലക്ഷം ആളുകൾ പലായനം ചെയ്തുവെന്നും പ്രതിദിനം 100 സഹായ ട്രക്കുകളിൽ നിന്ന് മാത്രമാണ് സാധനങ്ങൾ ലഭിക്കുന്നതെന്നുമാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. ഗാസയിലെ ആശുപത്രി സംവിധാനം തകർന്ന നിലയിലാണെന്നും കുട്ടികൾക്കുള്ള വാക്സിനുകൾ തീർന്നുവെന്നും ഹമാസ് അധികൃതർ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ സമാനതകളില്ലാത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. ഗാസയിലെ റോഡുകളുടെ പകുതിയോളവും ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങളുടെയും ആരോഗ്യ, വിദ്യാഭ്യാസ സൗകര്യങ്ങളുടെയും 60 ശതമാനവും തകരുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തതായാണ് റിപ്പോർട്ട്.
ഗാസ സിറ്റിയിലെ ആശുപത്രിയിൽ ഇസ്രയേൽ സൈന്യം അതിക്രമിച്ച് കയറിയതായി ഹമാസ് ചൊവ്വാഴ്ച ആരോപിച്ചിരുന്നു. ഹമാസ് ആശുപത്രികൾ, സ്കൂളുകൾ, പള്ളികൾ, വിശാലമായ തുരങ്ക സംവിധാനങ്ങൾ എന്നിവയെ ഹമാസ് സൈനിക താവളങ്ങളായി ഉപയോഗിക്കുന്നുവെന്നാണ് ഇസ്രയേലിൻ്റെ ആരോപണം.