ടെൽഅവീവ്: ലെബനന് സമീപമുള്ള രണ്ട് കിലോമീറ്റർ പരിധിക്കുള്ളിലെ താമസക്കാരെ ഒഴിപ്പിക്കാനൊരുങ്ങി ഇസ്രയേൽ. തെക്കൻ ഇസ്രായേലിൽ ഹമാസുമായുള്ള സംഘർഷത്തിനൊപ്പം തന്നെയുള്ള ഹിസ്ബുള്ളയുമായുള്ള വെടിവയ്പിനെ തുടർന്നാണ് ഈ തീരുമാനം. പ്രതിരോധ സെക്രട്ടറി യോവ് ഗാലന്റ് 28 കമ്മ്യുണിറ്റികൾ ഒഴിപ്പിക്കുന്നതിന് അനുമതി നൽകിയതായി ഐഡിഎഫ് അറിയിച്ചു.
ഗജർ, ഡിഷോൺ, ക്ഫാർ യുവാൽ, മാർഗലിയറ്റ്, മെറ്റൂല, അവിവിം, ഡോവേവ്, മായൻ ബറൂച്ച്, ബരാം, മനാര, യിഫ്ത, മൽകിയ, മിസ്ഗാവ് ആം, യിറോൺ, ദഫ്ന, അറബ് അൽ-അറാംഷെ, ഷ്ലോമി, നെതുഅ, യാറ, ഷ്ടൂല, മതാറ്റ്, സരിത്, ഷോമേര, ബെറ്റ്സെറ്റ്, അദാമിത്, റോഷ് ഹനിക്ര, ഹനിത, ക്ഫാർ ഗിലാഡി എന്നീ കമ്മ്യുണിറ്റികളിലുള്ളവരെയാണ് ഒഴിപ്പിക്കുന്നത്. ഇവരെ സംസ്ഥാന സബ്സിഡിയുള്ള ഗസ്റ്റ് ഹൗസുകളിലേക്ക് മാറ്റും. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് പ്രദേശത്തെ തദ്ദേശ സ്ഥാപന മേധാവികളെ അറിയിച്ചിട്ടുണ്ടെന്ന് ഐഡിഎഫ് അറിയിച്ചു.
അതേസമയം ഹിസ്ബുള്ളയ്ക്ക് കടുത്ത പ്രതികരണം തന്നെ നേരിടേണ്ടി വരുമെന്ന് ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. ഇറാന്റെ നിർദ്ദേശത്തിലും പിന്തുണയിലും തങ്ങൾക്ക് നേരെ ഹിസ്ബുള്ള നിരവധി ആക്രമണങ്ങൾ നടത്തി. ഈ സാഹചര്യത്തിൽ വടക്കൻ അതിർത്തിയിൽ തങ്ങൾ സേനയെ വർദ്ധിപ്പിച്ചു. തങ്ങളെ പരീക്ഷിക്കാൻ ഹിസ്ബുള്ള തുനിഞ്ഞാൽ, പ്രതികരണം മാരകമായിരിക്കുമെന്ന് ഡാനിയൽ ഹഗാരി പറഞ്ഞു.